കൊച്ചി: അവധിക്കാലത്ത് അമ്മവീട്ടിലെത്തിയ പതിനൊന്നുകാരിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോടാലി മങ്കുഴി കുഴിക്കീശരത്ത് കൃഷ്ണകുമാറിന്റെ മകൾ ഹൃദ്യ (11) ആണ് മരിച്ചത്. അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ നീരോലിപ്പാറ നീറുങ്ങൽ ആണ്ടപ്പിള്ളി പ്രദീപ് ശിവരാമന്റെ വീട്ടിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപിന്റെ സഹോദരിയുടെ മകളാണ് ഹൃദ്യ.
അഞ്ചാം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ഹൃദ്യ അവധിക്കാലം ചെലവിടുന്നതിനായി മാതാപിതാക്കളോടൊപ്പം വിഷുവിനാണ് അമ്മവീട്ടിലെത്തിയത്. അവിവാഹിതനായ പ്രദീപും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇന്നലെ വൈകുന്നേരം ഹൃദ്യ ടിവി കണ്ടുകൊണ്ടിരിക്കെ പ്രദീപിന്റെ അമ്മ വീടിനു പുറത്ത് തുണി അലക്കികൊണ്ടിരിക്കുകയായിരുന്നു. അലക്ക് കഴിഞ്ഞ് വന്നപ്പോൾ ഹൃദ്യയെ കാണാതെ അന്വേഷിച്ചപ്പോൾ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് ഇവർ കരഞ്ഞ് ബഹളം വച്ചപ്പോൾ അയൽവാസികൾ സ്ഥലത്തെത്തി പ്രദീപിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പ്രദീപ് കുട്ടിയെ കാറിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കഴുത്തിൽ ചുറ്റി വരഞ്ഞ നിലയിൽ പാടുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയുടെ മാതാപിതാക്കളിൽനിന്നും പ്രദീപിൽനിന്നും മൊഴിയെടുത്തു. പ്രദീപ് യുവമോർച്ച ജില്ലാ കമ്മിറ്റി അംഗമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ