ടിക്കാറാം മീണ യുഡിഎഫ് പ്രചാരണത്തില്‍ വീണു, തീരുമാനമെടുത്തത് മാധ്യമ വിചാരണയ്ക്കനുസരിച്ച്; വിമര്‍ശനവുമായി കോടിയേരി

സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ടു ചെയ്‌തെന്നു പ്രഖ്യാപിച്ച ടിക്കാറാം മീണ ആരോപണവിധേയരുടെ ഭാഗം കേട്ടില്ലെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടിയേരി
ടിക്കാറാം മീണ യുഡിഎഫ് പ്രചാരണത്തില്‍ വീണു, തീരുമാനമെടുത്തത് മാധ്യമ വിചാരണയ്ക്കനുസരിച്ച്; വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: കള്ളവോട്ടു വിവാദത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ടു ചെയ്‌തെന്നു പ്രഖ്യാപിച്ച ടിക്കാറാം മീണ ആരോപണവിധേയരുടെ ഭാഗം കേട്ടില്ലെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടിയേരി പറഞ്ഞു.

കാസര്‍ക്കോട്ടെ ബൂത്തില്‍ കള്ളവോട്ടു നടന്നു എന്നത് യുഡിഎഫിന്റെ പ്രചാരണമാണ്. മാധ്യമങ്ങളും ചീഫ് ഇലക്ടറല്‍ ഓഫിസറും അതില്‍ വീണുപോയി. ആരോപണ വിധേയരോടു വിശദീകരണം പോലും ചോദിക്കാതെയാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വിധി പ്രസ്താവിച്ചത്. സ്വാഭാവിക നീതിയുടെ നിഷേധമാണ് നടന്നതെന്ന് കോടിയേരി പറഞ്ഞു. മാധ്യമ വിചാരണയ്ക്കനുസരിച്ചല്ല ചീഫ് ഇലക്ടറല്‍ ഓഫിസര്‍ തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പഞ്ചായത്ത് അംഗം കുറ്റം ചെയ്‌തെന്ന് എന്തടിസ്ഥാനത്തിലാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്? പഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള അധികാരം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗമായ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കില്ല. അതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉണ്ട്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അതിനു വിരുദ്ധമായ നടപടിയാണ് ഉണ്ടായിട്ടുള്ളത്. ഇതു നിയമപരമായി ചോദ്യം ചെയ്യും. ഒരു പരിശോധനയ്ക്കും സിപിഎം എതിരല്ല. എന്നാല്‍ പരിശോധന ഏകപക്ഷീയമാവരുതെന്ന് കോടിയേരി പറഞ്ഞു.

ഓപ്പണ്‍ വോട്ട് എന്ന സംവിധാനമില്ലെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്. ശാരീരിക അവശതകളുള്ളവരുടെ വോട്ട് സഹായി ചെയ്യുന്ന വോട്ടിനെയാണ് ഇങ്ങനെ വിവക്ഷിക്കുന്നത്. ഫോറം എം 18 അനുസരിച്ചാണ് ഈ വോട്ടു ചെയ്യുന്നത്. അങ്ങനെ രേഖപ്പെടുത്തിയ വോട്ടിനെയാണ് അങ്ങനെയൊരു സംവിധാനമേയില്ല എന്ന് ഓഫിസര്‍ പറയുന്നത്. 

ശാരീരിക അവശതയുള്ളവരെ ബൂത്തില്‍ കണ്ടില്ലെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്. അവരെ ബൂത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇലക്ടറല്‍ ഓഫിസര്‍ ഏര്‍പ്പാടാക്കിയിരുന്നോ? ആളുകളെ താങ്ങിക്കൊണ്ടുവരുന്നതിനോ വില്‍ചെയറോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നോ? ഇതൊന്നും ചെയ്യാതെയാണ് കമ്മിഷന്‍ അവരെ ബൂത്തില്‍ കണ്ടില്ലെന്നു പറയുന്നത്.

കള്ളവോട്ടു ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നാട്ടിലില്‍ ഇല്ലാത്തവരുടെ വോട്ടും ചെയ്യണമെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പറഞ്ഞത് കമ്മിഷന്‍ കേട്ടില്ലേ?  അതിനു കേസെടുക്കേണ്ടതല്ലേ? കള്ളവോട്ടുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങളും പുറത്തുവന്ന വിവരങ്ങളും കമ്മിഷന്‍ പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com