വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു; കനത്തമഴയില്‍ സംസ്ഥാനത്ത് രണ്ടുമരണം 

സംസ്ഥാനത്ത് കഴിഞ്ഞദിവസം മുതല്‍ ശക്തിപ്രാപിച്ച  മഴയില്‍ രണ്ടുമരണം
വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു; കനത്തമഴയില്‍ സംസ്ഥാനത്ത് രണ്ടുമരണം 

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞദിവസം മുതല്‍ ശക്തിപ്രാപിച്ച മഴയില്‍ രണ്ടുമരണം. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര മരിച്ചു. 50 വയസ്സായിരുന്നു. വയനാട്ടില്‍ പനമരത്ത് വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്. 24 വയസ്സായിരുന്നു.

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ടു. വീടുകളില്‍ വെള്ളം കയറി. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖലയും ഒറ്റപ്പെട്ടു. അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. 

മണികണ്ഠന്‍ ചാല്‍ വെള്ളത്തില്‍ മുങ്ങിയ കോതമംഗലം ജവഹര്‍ കോളനിയിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. പീരുമേട് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

വടക്കന്‍ കേരളത്തിലും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. 

കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ത്രതിലും വെള്ളം കയറി. മലപ്പുറം നിലമ്പൂര്‍ ടൗണില്‍ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. കക്കയം ഡാം സൈറ്റ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പൊലീസ്, കെഎസ്ഇബി, വനം ജീവനക്കാര്‍ ഒറ്റപ്പെട്ടു. 

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയരുകയാണ്. ഇതേത്തുടര്‍ന്ന് നദീതിരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com