മഴയില്‍ താറുമാറായി ട്രെയിന്‍ ഗതാഗതം: പത്ത് ട്രെയിന്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ നോര്‍ത്തില്‍ ഹെല്‍പ്‌ഡെസ്‌ക് തുറന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ശക്തമായ മഴയിലും പ്രളയത്തിലും സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. വെള്ളപ്പൊക്കം കാരണം പല ട്രെയിനുകളും വന്ന വഴിയേ തിരിച്ച് പോവുകയാണ്. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറിയിട്ടുണ്ട്. പത്ത് ട്രെയിന്‍ സര്‍വീസുകളാണ് പാതിവഴിക്ക് സര്‍വീസ് അവസാനിപ്പിച്ചത്. 

നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, എറണാകുളം- ബറൂണി എക്‌സ്പ്രസ്, തിരുവനന്തപുരം - ഹൈദരാബാദ് ശബരി, കൊച്ചുവേളി- ഡെറാഡൂണ്‍ എക്‌സ്പ്രസ്, തിരുവനന്തപുരം  ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, കന്യാകുമാരി - മുംബൈ ജയന്തി, തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, കൊച്ചുവേളി- ഇന്‍ഡോര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- മംഗളൂരു പരശുറാം എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂരിനു മുന്‍പായി വിവിധ സ്‌റ്റേഷനുകളില്‍ യാത്ര അവസാനിപ്പിച്ചു. ഇവ പിന്നീട് തിരികെ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പോയി.

ഐലന്‍ഡ് എക്‌സ്പ്രസ്, ഹിമസാഗര്‍ എക്‌സ്പ്രസ് എന്നിവ തിരുനെല്‍വേലി വഴി തിരിച്ചു വിട്ടു. എറണാകുളത്തു നിന്നു ചെന്നൈയിലേക്കു 15ന് വൈകിട്ട് 7.30ന് സ്‌പെഷല്‍ ട്രെയിനുണ്ടാകും. പിറ്റേ ദിവസം രാവിലെ 9.30ന് ചെന്നൈയില്‍ എത്തിച്ചേരും. ഇന്നത്തെ എറണാകുളം - വേളാങ്കണ്ണി സ്‌പെഷല്‍ റദ്ദാക്കി. വന്‍ തിരക്കാണു വേണാട് ഉള്‍പ്പെടെയുളള ട്രെയിനുകളില്‍ അനുഭവപ്പെട്ടത്. ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമുളള ട്രെയിനുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ ബക്രീദിനു നാട്ടിലേക്കു പോകുന്നവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 

ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കിയതോടെ എറണാകുളം സൗത്തില്‍ ട്രെയിനുകള്‍ വരുന്നില്ല. ഇതുമൂലം എറണാകുളം നോര്‍ത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ നോര്‍ത്തില്‍ ഹെല്‍പ്‌ഡെസ്‌ക് തുറന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com