മഴയുടെ ശക്തി കുറയുന്നു ; കവളപ്പാറയിലും വാണിയമ്പുഴയിലും രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും

വാണിയമ്പുഴയില്‍ കുടുങ്ങിയ 200ഓളം പേരെ പുറത്തെത്തിക്കാന്‍ ഇന്നു രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിക്കും
മഴയുടെ ശക്തി കുറയുന്നു ; കവളപ്പാറയിലും വാണിയമ്പുഴയിലും രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ഞായറാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്ന് കണ്ടെടുത്തത്. 20 കുട്ടികള്‍ അടക്കം 54 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

വാണിയമ്പുഴയില്‍ കുടുങ്ങിയ 200ഓളം പേരെ പുറത്തെത്തിക്കാന്‍ ഇന്നു രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിക്കും. കനത്ത നാശനഷ്ടമുണ്ടായ വയനാട്ടിലും ഇന്നു രാവിലെ തെളിഞ്ഞ ആകാശമാണ്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിക്കും. ഇനി ഒമ്പതുപേരെ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംസ്ഥാനത്ത് ഇതുവരെയായി മഴക്കെടുതിയില്‍ 64 പേര്‍ മരിച്ചതായാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com