'ഞാന്‍ മമ്മൂട്ടിയാണ്; നിങ്ങള്‍ ചെയ്തത് ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തത്'; നൗഷാദിനെ തേടി താരത്തിന്റെ കോള്‍, അഭിനന്ദനപ്രവാഹം 

നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ എന്നുപറഞ്ഞ് തനിക്കുളളതെല്ലാം വാരിക്കെട്ടി നല്‍കിയ നൗഷാദാണ് ഇപ്പോള്‍ മലയാളികളുടെ റിയല്‍ ഹീറോ
'ഞാന്‍ മമ്മൂട്ടിയാണ്; നിങ്ങള്‍ ചെയ്തത് ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തത്'; നൗഷാദിനെ തേടി താരത്തിന്റെ കോള്‍, അഭിനന്ദനപ്രവാഹം 

കൊച്ചി: മഴക്കെടുതിയില്‍ ജനം ദുരിതം അനുഭവിക്കുമ്പോള്‍ നൗഷാദിനെ പോലെയുളളവരുടെ വലിയ മനസ്സ് സമൂഹത്തിന് നന്മയുടെ പ്രതീക്ഷ നല്‍കുന്നതാണ്. നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ എന്നുപറഞ്ഞ് തനിക്കുളളതെല്ലാം വാരിക്കെട്ടി നല്‍കിയ നൗഷാദാണ് ഇപ്പോള്‍ മലയാളികളുടെ റിയല്‍ ഹീറോ. മറ്റുളളവര്‍ക്ക് നന്മ ചെയ്യുന്നതില്‍ പിശുക്ക് കൂടി വരുന്ന സമയത്ത് നൗഷാദിന്റെ പ്രവൃത്തി ഒരു തിരിച്ചറിവായി മാറുകയാണ്. ഇപ്പോള്‍ ഇദ്ദേഹത്തിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനപ്രവാഹമാണ്. ഇതിനിടെ നടന്‍ മമ്മൂട്ടിയും നൗഷാദിന് അഭിനന്ദനം അറിയിച്ചു.

'ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നത്. ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. നന്നായി വരട്ടെ ഈദ് മുബാറക്ക്..' - ഇതായിയിരുന്ന മമ്മൂട്ടിയുടെ വാക്കുകള്‍. എ്ല്ലാം മൂളിക്കേട്ട നൗഷാദ് മമ്മൂട്ടിയോട് മറുപടിയായി പറഞ്ഞത് ഒന്നുമാത്രം. ഈദ് മുബാറക്ക്. ആശംസകളുടെയും പ്രശംസകളുടെയും നടുവില്‍ മമ്മൂട്ടിയുടെ വാക്കുകള്‍ കൂടി എത്തിയതിന്റെ അമ്പരപ്പിലാണ് മലയാളത്തിന്റെ നൗഷാദിക്ക. ഇതിന് പിന്നാലെ ജയസൂര്യയും അദ്ദേഹത്തെ നേരില്‍ വിളിച്ച് അഭിനന്ദിച്ചു. സമൂഹമാധ്യമങ്ങളിലും നൗഷാദിന് അഭിനന്ദനപ്രവാഹമാണ്.

ഇന്നലെ വൈകീട്ട് നടന്‍ രാജേഷ് ശര്‍മ പങ്കുവച്ച ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയാണ് നൗഷാദ് എന്ന മനുഷ്യനെ കുറിച്ച് മലയാളി അറിയുന്നത്. മാധ്യമങ്ങളും സൈബര്‍ ലോകവും ഈ വിഡിയോ ഏറ്റെടുത്തതോടെ നൗഷാദിക്ക പെരുന്നാള്‍ നിലാവായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com