'ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെ ശ്വസിപ്പിക്കുന്നത്'; ചര്‍ച്ചയായി എം. കേളപ്പന്റെ നിര്‍ദേശങ്ങള്‍

തന്റെ ശവസംസ്‌കാരം എങ്ങനെ നടത്തണം എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്
'ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെ ശ്വസിപ്പിക്കുന്നത്'; ചര്‍ച്ചയായി എം. കേളപ്പന്റെ നിര്‍ദേശങ്ങള്‍

കോഴിക്കോട്; ഇന്നലെയാണ് സിപിഎം കോഴിക്കോട് ജില്ല മുന്‍ സെക്രട്ടറി എം.കേളപ്പന്‍ അന്തരിച്ചത്. തന്റെ ശവസംസ്‌കാരം എങ്ങനെ നടത്തണം എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്നെ വീട്ടില്‍ തന്നെ സംസ്‌കരിക്കണമെന്നും ദഹിപ്പിക്കുകയല്ല മണ്ണില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെ ഒരു തരിമ്പുപോലും ഉണ്ടാവരുതെന്നുമാണ് എം. കേളപ്പന്‍ കുറിക്കുന്നത്. 

അലംഘനീയമാക്കേണ്ട ഒരു കുറിപ്പ് എന്ന തലക്കെട്ടിലാണ് അദ്ദേഹം തന്റെ ശവസംസ്‌കാരം എങ്ങനെ നടത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്‌കരിക്കുന്നതിന് മുന്‍പ് കുളിപ്പിക്കരുതെന്നും കുളിപ്പിക്കാതെ സംസ്‌കരിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്നുമാണ് അദ്ദേഹം പറയുന്നത്. 'മുറ്റത്ത് കിടത്തിയാല്‍ വിളക്ക് കത്തിക്കരുത്, ചന്ദനത്തിരി കത്തിക്കാം, അത് ദുര്‍ഗന്ധം ഒഴിവാക്കും. ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി ചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത് മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെക്കൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്. ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതു കൊണ്ടാണ് ദാനം ചെയ്യാത്തത്. കാഴ്ചയില്ലാത്ത കണ്ണുകള്‍ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു. 

കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കില്‍ നല്ലയിനം നെല്ലിമരമോ നട്ട് വളര്‍ത്തണം. അതില്‍ ഫലങ്ങളുണ്ടായാല്‍ വില്‍ക്കരുത് കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരു വിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാല്‍പ്പത്തൊന്നും അന്‍പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റേയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്.' അദ്ദേഹം കുറിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്ക് വടകര സഹകരണ ആശുപത്രിയില്‍ വെച്ചാണ് എം കേളപ്പന്‍ അന്തരിച്ചത്. ദീര്‍ഘകാലം കോഴിക്കോട് ജില്ല സെക്രട്ടറിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com