മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തേക്കുള്ള 'കാഴ്ചക്കാരുടെ' ഒഴുക്ക് ദുരിതാശ്വാസ, തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തടസമാവുന്നതായി റിപ്പോര്‍ട്ട്. ദുരിതബാധിത പ്രദേശത്തേക്കുള്ള ഇടുങ്ങിയ വഴികളില്‍ കാഴ്ച കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ നിറഞ്ഞതോടെ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും ആംബുലന്‍സിനും പോകാനാവാത്ത അവസ്ഥയുണ്ടായതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തമുണ്ടായതിനു പിറ്റേന്നു തന്നെ ഇവിടേക്കുള്ള വാഹനങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോത്തുകല്ല്, ഭൂദാനം, കവളപ്പാറ പ്രദേശങ്ങളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പുറത്തുനിന്നുള്ളവര്‍ എത്തി ഗതാഗത തടസം ഉണ്ടാവുന്നതു ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി. എന്നാല്‍ ചൊവ്വാഴ്ചയോടെ ഇടറോഡുകളിലൂടെയും മറ്റും ധാരാളം പേര്‍ പ്രദേശത്തേക്ക് എത്താന്‍ തുടങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയോ രക്ഷാ പ്രവര്‍ത്തനത്തെയോ സഹായിക്കാതെ കാഴ്ചക്കാരായി എത്തുന്ന നൂറുകണക്കിനു പേരുടെ വാഹനങ്ങള്‍ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആംബുലന്‍സുകള്‍ക്കും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും തിരച്ചില്‍ യന്ത്രങ്ങള്‍ക്കും മുന്നോട്ടുപോവാനാവാസ്ഥ അവസ്ഥയാണ് ഉണ്ടായത്.
ചെറു കാറുകളിലും ബൈക്കുകളിലുമാണ് കൂടുതല്‍ പേരും എത്തുന്നത്. പൊതുവേ ട്രാഫിക് കുറഞ്ഞ ഈ പ്രദേശത്ത് തീരെ ഇടുങ്ങിയ റോഡുകളാണ് കൂടുതലും ഉള്ളത്. ഇവിടേക്ക് കൂടിത തോതില്‍ വണ്ടികള്‍ എത്തിയതോടെ വന്‍ ഗതാഗതക്കുരുക്കായി. ഇതിനെത്തുടര്‍ന്ന് പ്രദേശം സന്ദര്‍ശിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥലം എംഎല്‍എ പിവി അന്‍വര്‍ പ്രസ്താവനയിറക്കി. യാഥാര്‍ഥ്യം മനസിലാക്കി അധികൃതരോടു സഹകരിക്കണമെന്ന് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ