തിരുവനന്തപുരം: ഗവർണർ പി സദാശിവത്തിന്റെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കാനിരിക്കെ പുതിയ കേരള ഗവർണറെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. സദാശിവത്തിനു കാലാവധി നീട്ടിനൽകുമെന്നു ശക്തമായ സൂചനകളുണ്ടെങ്കിലും കുമ്മനം രാജശേഖരന്റെയും മുൻ ഡിജിപി ടിപി സെൻകുമാറിന്റെയും പേരുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. കുമ്മനം ഗവർണർ ആവാനുള്ള സാധ്യത തള്ളിക്കളാനാവില്ലെന്ന് ബിജെപി നേതാക്കൾ പറയുമ്പോൾ സെൻകുമാറിന്റെ കാര്യത്തിൽ അവർക്ക് സൂചനകളൊന്നുമില്ല.
2014 സെപ്റ്റംബർ അഞ്ചിന് ഗവർണറായി ചുമതലയേറ്റ പി സദാശിവത്തിന്റെ കാലാവധി അടുത്തമാസം നാലിനാണ് അവസാനിക്കുക. കേന്ദ്ര ഭരണനേതൃത്വവുമായി അടുത്ത ബന്ധമുള്ള സദാശിവത്തിന് കാലാവധി നീട്ടിനൽകുമെന്നാണ് സൂചനകൾ. ഗവർണർ എന്ന നിലയിൽ സദാശിവത്തിന്റെ പ്രവർത്തനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അതൃപ്തിയില്ലെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. അതേസമയം സദാശിവത്തെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാനാണ് തീരുമാനിക്കുന്നതെങ്കിൽ മലയാളിയായ ഗവർണർ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അവർ പറയുന്നു.
മിസോറം ഗവർണർ സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ പേരായിരിക്കും അമിത് ഷായുടെ പ്രഥമ പരിഗണനയിൽ ഉള്ളത്. കുമ്മനം താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ മാത്രമായിരിക്കും കേരളത്തിൽനിന്ന് രണ്ടാമതൊരാളെ പരിഗണിക്കുക. ശബരിമല സമരത്തിൽ സജീവമായി പങ്കെടുത്ത സെൻകുമാർ സിപിഎമ്മിന്റെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപിക്കു സ്വീകാര്യനാണ്. എന്നാൽ ഐഎസ്ആർഒ ചാരക്കേസിൽ ഉൾപ്പെടെയുത്ത നിലപാടുകൾ സെൻകുമാറിനെ ബിജെപി നേതൃത്വവുമായി അകറ്റിയിരുന്നു. ഗവർണർ സ്ഥാനത്തേക്കു സെൻകുമാറിനെ പരിഗണിക്കുന്ന കാര്യത്തിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനു വിവരമൊന്നുമില്ല.
സംസ്ഥാന ബിജെപിയിലെ പുനസംഘടനയിൽ പിഎസ് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റുമെന്ന് സൂചനകളുണ്ട്. നേരത്തെ കുമ്മനത്തെ മാറ്റിയ രീതിയിൽ ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറായി ശ്രീധരൻ പിള്ളയെ നിയമിക്കാനുള്ള സാധ്യത ബിജെപി വൃത്തങ്ങൾ തള്ളിക്കളയുന്നു. കോൺഗ്രസിൽനിന്നു ബിജെപിയിൽ എത്തിയ ടോം വടക്കനും വരുന്ന ഗവർണർ നിയമന പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ