കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ കൗണ്ടറിൽ പണം അടപ്പിച്ചതിനൊപ്പം ഫാസ്ടാഗിൽ നിന്നു തുക ഈടാക്കിയതായി പരാതി. ഫാസ്ടാഗ് റീഡ് ചെയ്തില്ലെന്ന പേരിലാണ് കൗണ്ടറിൽ പണം അടപ്പിച്ചത്. ചൊവ്വാഴ്ച പാലിയേക്കര ടോൾ പ്ലാസയിൽ തൃശൂർ വാഴാനി സ്വദേശി എഎസ് ഷിഹാദിനാണു ദുരനുഭവം.
‘വൈകീട്ട് അഞ്ച് മണിക്ക് ഫാസ്ടാഗ് ലൈനിലൂടെ കടന്നുപോകാൻ ശ്രമിച്ചെങ്കിലും ക്രോസ് ബാരിയർ തുറന്നില്ല. 600 രൂപയിലേറെ ഫാസ്ടാഗിൽ ഉണ്ടെന്നു ജീവനക്കാരോടു പറഞ്ഞു. എന്നാൽ, കൗണ്ടറിൽ പണം അടയ്ക്കാനായിരുന്നു നിർദേശം. ഇരുവശത്തേക്കുമായി 110 രൂപ അടച്ചു. പുതുക്കാട് പിന്നിട്ടപ്പോൾ ഫാസ്ടാഗിൽ നിന്ന് 75 രൂപ കുറവു ചെയ്തതായി എസ്എംഎസ് ലഭിച്ചു. മടക്കയാത്രയിൽ ഇക്കാര്യം ടോൾ പ്ലാസയിൽ അറിയിച്ചപ്പോൾ തങ്ങൾക്കൊന്നും അറിയില്ലെന്നും ബാങ്കിൽ പോയി ചോദിക്കാനുമായിരുന്നു മറുപടി’- ഷിഹാദ് വ്യക്തമാക്കി.
ബാങ്കിനു പരാതി മെയിൽ ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ലെന്നു ഷിഹാദ് പറയുന്നു. സമാന അനുഭവം നേരിടുന്നതായി ഒട്ടേറെ യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ