വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐക്ക് ; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐക്ക് ; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഉടന്‍ കത്തയക്കും. തിരുവനന്തപുരത്തെ സിബിഐ സ്‌പെഷല്‍ ക്രൈം യൂണിറ്റാകും കേസ് അന്വേഷണം ഏറ്റെടുക്കുക എന്നാണ് സൂചന. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു. അര്‍ജുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. സിബിഐ അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്.

ഇതേത്തുടര്‍ന്ന് കേസ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും പിതാവ് ആവശ്യപ്പെട്ടു. ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ദുരൂഹത പൂര്‍ണമായും നീക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു. കാര്‍ ഓടിച്ചത് സംബന്ധിച്ചായിരുന്നു ആദ്യം വിവാദം ഉയര്‍ന്നത്. ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് കുടുംബം പറയുമ്പോള്‍, ബാലഭാസ്‌കറാണ് ഓടിച്ചതെന്ന് അര്‍ജുനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നും കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

മാത്രമല്ല ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്പി തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായി കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com