തിരുവനന്തപുരം: മൂക്കിനുള്ളിൽ അറിയാതെ പെട്ട പ്ലാസ്റ്റിക് ബട്ടണുമായി വർഷങ്ങളോളം വലഞ്ഞ യുവതിക്ക് ശസ്ത്രക്രിയയിലൂടെ ആശ്വാസം. പട്ടത്തെ എസ്‌യുടി ബിആർ ലൈഫ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഒന്നോ രണ്ടോ വയസുള്ളപ്പോൾ മൂക്കിൽ ബട്ടൺ പെട്ടതായിരിക്കാമെന്ന് കരുതുന്നു. കുട്ടിക്കാലം മുതൽ കുട്ടിക്ക് മൂക്കടപ്പും മൂക്കിൽ നിന്ന് അസഹ്യമായ ദുർഗന്ധവുമുണ്ടായിരുന്നു. വളരും തോറും ഈ ബുദ്ധിമുട്ട് വർധിച്ചു. ഇതിനിടെ നടത്തിയ ചികിത്സയൊന്നും ഫലിച്ചില്ല. 20 വർഷങ്ങൾക്ക് ശേഷം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയെ ഇഎൻടി വിദഗ്ധ ഡോ. അമ്മു ശ്രീപാർവതി പരിശോധനയ്ക്ക് വിധേയമാക്കി.
മൂക്കിനുള്ളിൽ അസാധാരണ മാംസ വളർച്ചയും പഴുപ്പുകെട്ടലും കണ്ട് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയപ്പോഴാണ് മാംസ വളർച്ചയ്ക്കുള്ളിൽ മറ്റെന്തോ വസ്തു ഉണ്ടെന്നു ബോധ്യപ്പെട്ടത്. തുടർന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി ബട്ടൺ പുറത്തെടുത്തു. ബട്ടണ് ചുറ്റും മാംസം വളർന്ന് ശ്വസന പാത തടഞ്ഞതായിരുന്നു ശ്വാസ തടസത്തിന് കാരണം.
എന്നാണ് ബട്ടൺ മൂക്കിനുള്ളിൽ കടന്നതെന്ന് 22കാരിയായ യുവതിക്ക് നിശ്ചയമില്ല. ഓർമവച്ചതിന് ശേഷം അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വീട്ടുകാരും യുവതിയും പറയുന്നത്. പ്ലാസ്റ്റിക് ബട്ടൺ പോലെയൊരു അന്യവസ്തു മൂക്കിൽ പെട്ടുപോകുന്നതും രണ്ട് പതിറ്റാണ്ടോളം അവിടെത്തന്നെയിരുന്ന് ശ്വാസ തടസത്തിനും പഴുപ്പുകെട്ടി ദുർഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നതും അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ