തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവരോടും തന്റെ സ്നേഹം അറിയിക്കുന്നതായി സാമൂഹിക പ്രവർത്തക ദയാബായി. എൻഡോസൾഫാൻ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയിച്ചതിനെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അവർ വികരാധീനയായത്.
സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെയാണ് അവർ നന്ദി അറിയിച്ചത്. സർക്കാരുമായുള്ള സമരസമിതിയുടെ ചർച്ച വിജയമായെന്നും തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും ദയാബായി പറഞ്ഞു. തന്നെക്കുറിച്ചും തനിക്കെതിരെയും പറഞ്ഞവരോടൊന്നും ദേഷ്യമോ വിഷമമോ ഒന്നുമില്ലെന്നും അതെല്ലാം താൻ ഈ സമരത്തിന് നൽകിയ വിലയാണെന്നും അവർ കൂട്ടിച്ചേർത്തു.
2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ശാരീരികാവശതകൾ ഉള്ളവരായി കണ്ടെത്തിയ 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതിൽ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികൾക്ക് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ. സമര സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട ധർണ നടത്തിയതിന് പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ