ഗുരുവായൂര്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞോടിയത് സ്വകാര്യ ചടങ്ങില്‍ കൊണ്ടുവന്നതിനിടെ. ഗുരുവായൂരിലെ കോട്ടപ്പടിയിലുള്ള ഒരു വീടിന്റെ ഗൃഹപ്രവേശനത്തിന് എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞോടിയത്. സംഭവത്തില്‍ രണ്ട് പേരാണ് മരിച്ചത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നോടിയ ആന ഇരുവരേയും ചവിട്ടി കൊല്ലുകയായിരുന്നു.
ഖത്തറില്‍ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശന ചടങ്ങിനായാണ് ആനയെ എത്തിച്ചത്. തുടര്‍ന്ന് കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനായി എഴുന്നുള്ളിക്കാനിരിക്കുകയായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടിച്ച് വീടിന് മുന്നില്‍ നിര്‍ത്തി. അതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്ന കൊമ്പന്‍ വീടിനും തൊട്ടടുത്ത കെട്ടിടത്തിനും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിക്കുകയായിരുന്നു.
ഇടുങ്ങിയ വഴിയില്‍ നിന്നിരുന്ന ഇരുവരും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപത്ത് നിന്നിരുന്ന വാദ്യക്കാര്‍ക്കും പരുക്കേറ്റു. ആനപ്പുറത്തുണ്ടായിരുന്നവര്‍ ചാടിരക്ഷപ്പെടുകയായിരുന്നു. ഇടറോഡില്‍ നിന്ന് ആന റോഡിലേക്ക് കടന്നതുകൊണ്ട് കൂടുതല്‍ ദുരന്തം ഒഴിവായി. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ആനയെ പാപ്പാന്മാര്‍ തളയ്ക്കുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തു.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ്. അമ്പത് വയസിലേറെ പ്രായമുള്ള ആനയ്ക്ക് കാഴ്ച കുറവുണ്ട്. ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും അടക്കം 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ