ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 320, 120 ബി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ടിവി രാജേഷ് എംഎല്‍എക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.

ജയരാജനെ 32 ആം പ്രതിയായും ടിവി രാജേഷ് എംഎല്‍എയെ 33-ാം പ്രതിയുമായാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്. കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. 

നേരത്തെ പൊലീസ് 118 വകുപ്പ് പ്രകാരം, ഷുക്കൂറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ലെന്ന ദുര്‍ബലവകുപ്പാണ് ചുമത്തിയിരുന്നത്. ഇത് മാറ്റിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നുള്ള കുറ്റം സിബിഐ ചുമത്തിയത്.

സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലിൽ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചു. ഇതിന് പിന്നാലെയാണ് ഷുക്കൂറിനെ സിപിഎം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ സിപിഎം പ്രവർത്തകർ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.

വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നു ജയരാജനും രാജേഷും ചികിൽസ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 20 നായിരുന്നു എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com