കോഴിക്കോട്: മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യത്തിൽ ബിജെപി ദേശീയ സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്യുമെന്നും സുരേന്ദ്രൻ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ലോക്സഭാ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സുരേന്ദ്രൻ രംഗത്തെത്തിയത്. ഇതോടെ മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞു. 2011 ലും 2016 ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് സുരേന്ദ്രൻ മത്സരിച്ചിരുന്നു. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് സുരേന്ദ്രൻ ഹൈകോടതിയെ സമീപിച്ചത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന പി ബി അബ്ദുൽ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
അബ്ദുൽ റസാഖിന്റെ മരണശേഷവും ഹർജിയുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. ഇതോടെ എംഎൽഎ ആയിരിക്കെ മരിച്ച അബ്ദുൽ റസാഖിന് വേണ്ടി മകൻ ഷഫീഖ് റസാഖിനെയാണ് എതിർകക്ഷിയാക്കിയിരിക്കുന്നത്. സുരേന്ദ്രനെതിരെ 89 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ നിയമസസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയുടെ വിജയം. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് വേണ്ടി 259 പേർ കള്ളവോട്ട് ചെയ്തെന്നാണ് സുരേന്ദ്രന്റെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ