കാസര്‍കോട് ഇരട്ടക്കൊലപാതകം: ആസൂത്രണം ചെയ്യേണ്ട ആവശ്യം പാര്‍ട്ടിക്ക് ഇല്ലെന്ന് മുഖ്യമന്ത്രി 

കാസര്‍കോട് ഇരട്ടക്കൊലപാതകം പ്ലാന്‍ ചെയ്യേണ്ട ആവശ്യം സിപിഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കാസര്‍കോട് ഇരട്ടക്കൊലപാതകം: ആസൂത്രണം ചെയ്യേണ്ട ആവശ്യം പാര്‍ട്ടിക്ക് ഇല്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകം പ്ലാന്‍ ചെയ്യേണ്ട ആവശ്യം സിപിഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. കൊലപാതകം ഒരു തെറ്റായ കാര്യമാണ്. ഇതിനെ സര്‍ക്കാര്‍ അപലപിക്കുന്നു. സംഭവത്തെ ഗൗരവമായി കണ്ട് പ്രതികള്‍ക്കെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കാസര്‍കോട് എല്‍ഡിഎഫ് ജാഥ നടക്കുന്ന സമയത്താണ് ഈ കൊലപാതകം നടന്നത്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവര്‍ ഇതിന് സന്നദ്ധരാകുമോ എന്ന് പിണറായി ചോദിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി മാത്രമല്ല, പാര്‍ട്ടി തല നടപടിയും സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞതായി പിണറായി പറഞ്ഞു.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ആക്രമണത്തിന് വിധേയരായവരുടെ പാര്‍ട്ടിയാണ് ഇത്. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നവരുടെ പാര്‍ട്ടിയാണ്.ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം.ഒരുകാലത്തും സിപിഎം അക്രമത്തിന്റെ ഭാഗമായിട്ടില്ലെന്നും പിണറായി പറഞ്ഞു.ജനങ്ങളെയാണ് മുഖ്യമായി ഈ പാര്‍ട്ടി ആശ്രയിക്കുന്നത്. ജനങ്ങള്‍ എതിരാകുന്ന ഒരു നിലപാടും പാര്‍ട്ടി സ്വീകരിക്കില്ലെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ദിവസം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന പരിപാടിക്ക് നാളെ തുടക്കമിടും. കോഴിക്കോട് ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. 27 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ ജില്ലകളിലായി നിരവധി പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും. 27ന് തിരുവനന്തപുരത്താണ് സമാപനം.ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും.കേരളത്തെ പൂര്‍ണമായി നിക്ഷേപ സൗഹൃദമാക്കാന്‍ സാധിച്ചു.വ്യാവസായിക മുന്നേറ്റത്തിന് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത് അടക്കം സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com