'നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു' ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ടി ബല്‍റാം

ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും?
'നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു' ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ടി ബല്‍റാം

തിരുവനന്തപുരം : കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന് മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റ് എന്ന നിലയിലാണ് ബല്‍റാം അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

സാംസ്കാരിക നായകർ പെരിയ കൊലപാതകത്തിൽ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ സാഹിത്യ അക്കാദമി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയും അക്കാദമി അധ്യക്ഷന്റെ കാറിൽ വാഴപ്പിണ്ടി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. 

ഈ പോസ്റ്റിന് താഴെയാണ് വിടി ബല്‍റാം കമന്റ് രേഖപ്പെടുത്തിയത്. സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു.

വി ടി ബല്‍റാമിന്റെ കമന്റിന്റെ പൂര്‍ണരൂപം : 

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. 
ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?
സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com