കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല. പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. സാമൂഹ്യപ്രവര്‍ത്തനം തുടരാനാണ് താല്‍പ്പര്യമെന്നും നിഷ വ്യക്തമാക്കി.
ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം മറികടക്കാന്‍ കെ എം മാണി നിഷ ജോസിനെ തന്നെ മല്‍സരരംഗത്തിറക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് നിഷ നേരത്തെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാണി വിഭാഗം നേതാക്കള്‍ നിഷയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് പാര്‍ട്ടി നേതാവ് പിജെ ജോസഫ് രംഗത്തുവന്നിരുന്നു. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യമെന്ന് പിജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് സീറ്റ് എന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. നാളെ യുഡിഎഫ് സീറ്റു ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. കേരള കോണ്‍ഗ്രസിന് എന്നും രണ്ടു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇരു മുന്നണികളായി നിന്നപ്പോഴും ഒരുമിച്ചു നിന്നപ്പോഴും രണ്ടു സീറ്റു കിട്ടിയിട്ടുണ്ട്, ചില ഘട്ടങ്ങളില്‍ മൂന്നു സീറ്റു ലഭിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് ചൂണ്ടിക്കാട്ടി. സീറ്റ് ലഭിച്ചാൽ താൻ തന്നെ മൽസരിക്കുമെന്നും, ലോക്സഭയിലേക്ക് പോയാൽ കൊള്ളാമെന്നുണ്ടെന്നും ജോസഫ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ