പാലക്കാട്: എഴുത്തുകാരി കെആർ മീരക്കെതിരെ ഫേസ്ബുക്കിൽ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎൽഎക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംബി രാജേഷ് എംപി. സ്ത്രീകളെ ഇത്ര മോശമായി അഭിസംബോധന ചെയ്യാൻ ബല്റാമിനെന്താണ് അധികാരം. സ്ത്രീകൾക്കെതിരെ അദ്ദേഹം മോശം പ്രയോഗം നടത്തുന്നത് ഇതാദ്യമല്ല. എകെജിയെ അവഹേളിച്ചപ്പോഴും വനിത കൃഷി ഓഫിസര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴുമെല്ലാം ബൽറാമിന്റെ നിലവാരം വ്യക്തമായതാണ്. അരുന്ധതി റോയ് ഇഎംഎസിനെക്കുറിച്ച് അടിസ്ഥാനരഹിതമായി എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. കെജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം സിപിഎമ്മിനെ വിമര്‍ശിച്ചെഴുതിയത് അറിയണമെങ്കിൽ അൽപമെങ്കിലും വായന വേണം.
ബൽറാമിനെ നിലക്ക് നിര്‍ത്താന്‍ വിവേകമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തയാറാകണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു. കെആര്‍ മീരക്കെതിരെ സൈബര്‍ ആക്രമണത്തിന് ക്വട്ടേഷന്‍ നൽകുകയാണ് വിടി ബല്‍റാം ചെയ്തത്. തന്റെ പേര് തെറ്റായി വിളിച്ചതിനാൽ ആര്‍ക്കും ആരെയും തെറി വിളിക്കാമോ? പേര് ഉരുവിടുന്നതിൽ താളബോധം പോരായെന്നുണ്ടെങ്കിൽ അതായിരുന്നു ബൽറാം പറയേണ്ടിയിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ