ന്യൂഡൽഹി: പ്രളയപുനർനിർമാണത്തിന് ജി.എസ്.ടിക്കുമേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ അനുമതി. രണ്ടുവർഷത്തേയ്ക്ക് സെസ് ചുമത്താനാണ് ജിഎസ്ടി കൗൺസിൽ അനുമതി നൽകിയത്. സെസ് ചുമത്താൻ അനുവദിക്കാമെന്ന മന്ത്രിതല സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് കൗൺസിൽ തീരുമാനം.
സെസ് ചുമത്തുന്നതുവഴി രണ്ടുവർഷം കൊണ്ട് 1500-1800 കോടി രൂപ സംസ്ഥാനത്തിന് സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഉപഭോക്തൃ സംസ്ഥാനമെന്നനിലയിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വാങ്ങൽശേഷിയാണ് സെസ് വരുമാനത്തിന് അനുഗ്രഹമാകുക.
ഏതെല്ലാം ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്താമെന്നത് സംബന്ധിച്ച് സർക്കാറിന് അധികാരം നൽകും വിധമാണ് ഉപസമിതിയുടെ ശുപാർശ. ഇക്കാര്യത്തിൽ കൗൺസിലിൽ ധാരണയായോ എന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ല. നിലവിൽ പ്രതിവർഷം 8000-9000 കോടിയാണ് എസ്.ജി.എസ്.ടിയായി സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക വിലയിരുത്തൽമാത്രമാണ് സെസ് വരുമാനത്തിലുമുള്ളത്.
അതേസമയം സെസ് ഏർപ്പെടുത്തുന്നതിന് പിന്നാലെ വിലക്കയറ്റഭീതിയും ശക്തമായിട്ടുണ്ട്. നിലവിലെ തീവിലയ്ക്ക് പിന്നാലെ സെസ് കൂടി ചേരുേമ്പാൾ സാധാരണക്കാരന് കനത്ത ഭാരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ