നാലാമതും പെൺകുട്ടി; ഉപേക്ഷിക്കാൻ നേപ്പാളി ദമ്പതികളുടെ ശ്രമം; പോറ്റാനുള്ള വരുമാനമില്ലെന്ന് പിതാവ്

നാലാമതും പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്നു നേപ്പാൾ സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു
നാലാമതും പെൺകുട്ടി; ഉപേക്ഷിക്കാൻ നേപ്പാളി ദമ്പതികളുടെ ശ്രമം; പോറ്റാനുള്ള വരുമാനമില്ലെന്ന് പിതാവ്

പറവൂർ: നാലാമതും പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്നു നേപ്പാൾ സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു. നഗരസഭാധികൃതരും പൊലീസും ഇടപെട്ടു കുട്ടിയെയും അമ്മയെയും ചൈൽഡ്‌ലൈൻ പ്രവർത്തകരെ ഏൽപിച്ചു. നേപ്പാൾ സ്വദേശി ലോഗ് ബഹദൂറിനും ഭാര്യ ജാനകിയ്ക്കുമാണു നാലാമതും പെൺകുഞ്ഞു ജനിച്ചത്. നേരത്തേ ഇവർക്ക് മൂന്നു പെൺകുട്ടികളുണ്ട്. അതിൽ ഇളയ കുഞ്ഞിന് രണ്ടര വയസ് പ്രായമേയുള്ളൂ. ചാലാക്കയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്നയാളാണു ലോഗ് ബഹദൂർ. വർഷങ്ങളായി മുനമ്പത്താണു താമസിക്കുന്നത്.

ജാനകി വീണ്ടും ഗർഭിണി ആയപ്പോൾ ഇവർ ചെറായിയിലെ ഒരു ഡോക്ടറെ കാണുകയും എന്തു കുട്ടിയാണെന്ന് അന്വേഷിക്കുകയും ചെയ്തു. ഡോക്ടർ ആൺകുട്ടിയാണെന്നു പറഞ്ഞെന്നാണു ലോഗ് ബഹദൂർ പറയുന്നത്. ബുധനാഴ്ച വീട്ടില്‍ വച്ചാണു ജാനകി പ്രസവിച്ചത്. പെൺ കുഞ്ഞാണെന്ന് അറിഞ്ഞതോടെ ലോഗ് ബഹദൂറും ജാനകിയും കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങി. ഇതറിഞ്ഞ ആശാ വർക്കർമാര്‍ കുടുംബത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകാൻ മാതാപിതാക്കൾ തയാറായില്ല. തന്റെ വരുമാനം കൊണ്ടു നാല് പെൺകുഞ്ഞുങ്ങളെ പോറ്റാനാവില്ലെന്നാണു ലോഗ് ബഹദൂർ പറഞ്ഞത്.

മാതാപിതാക്കൾ കുഞ്ഞിനെ സ്വീകരിക്കാൻ തയാറാകാതിരുന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. അവരെത്തി അമ്മയെയും കുട്ടിയെയും ഏറ്റെടുക്കുകയായിരുന്നു. കാക്കനാടുള്ള ചൈൽഡ് ഹോമിലേക്കു മാറ്റി. ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com