ആലപ്പുഴ : യുവതിയെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തള്ളിവീഴ്ത്തി ഒന്നേകാൽ ലക്ഷം രൂപയടങ്ങിയ ബാഗ് കവർന്നു. സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് പോക്കാട്ട് വടക്കതിൽ ജിബിനെയാണ് (22) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയതത്. സംഭവത്തിൽ രണ്ടുപ്രതികൾ ഒളിവിലാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജന്റായ അഹിമയെയാണ് സ്കൂട്ടറിൽ നിന്നും തള്ളിയിട്ട് പ്രതികൾ പണം കവർന്നത്. കഴിഞ്ഞ 16 നു 11 നു മുണ്ടോലി ഭാഗത്തായിരുന്നു സംഭവം. ഇവിടെ കാത്തുനിൽക്കുകയായിരുന്നു പ്രതികൾ. സ്കൂട്ടറിൽ വന്ന അഹിമയെ, ജിബിൻ പിന്നിൽ നിന്നു തള്ളിവീഴ്ത്തി തോളിലെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. തുടർന്നു മൂവരും ഒറ്റ ബൈക്കിൽ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
അഹിമ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കുറച്ചു നാൾ ജിബിൻ കലക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്നെന്നും ക്രമക്കേടിനെ തുടർന്നു പിരിച്ചു വിട്ടതാണെന്നും പൊലീസ് അറിയിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ജിബിനെ അറസ്റ്റ് ചെയ്തത്.കവർന്ന പണവുമായി കൊച്ചിയിലും മറ്റും ആർഭാട ജീവിതം നയിച്ചുവന്ന ജിബിൻ, കടബാധ്യത തീർക്കാനും തുക ചെലവിട്ടു. പ്രതിയെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ