സെന്‍കുമാര്‍ ഇങ്ങനെയായത് ബിജെപിക്കൊപ്പം പോയ ശേഷം: നമ്പി നാരായണനെ അപമാനിച്ചതില്‍ ശ്രീധരന്‍പിള്ള മറുപടി പറയണമെന്ന് എകെ ബാലന്‍

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിന് എതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍.
സെന്‍കുമാര്‍ ഇങ്ങനെയായത് ബിജെപിക്കൊപ്പം പോയ ശേഷം: നമ്പി നാരായണനെ അപമാനിച്ചതില്‍ ശ്രീധരന്‍പിള്ള മറുപടി പറയണമെന്ന് എകെ ബാലന്‍

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിന്‌ എതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ബിജെപിക്കൊപ്പം ചേര്‍ന്നതിന് ശേഷമാണ് സെന്‍കുമാര്‍ ഇത്തരത്തില്‍ പെരുമാറി തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. സെന്‍കുമാറിന്റെ പരാമരര്‍ശങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള മറുപടി പറയണം. ശ്രീധരന്‍പിള്ള മറുപടി പറഞ്ഞില്ലെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ അറിവോടെയാണ് സെന്‍കുമാര്‍ പരാമര്‍ശം നടത്തിയതൈന്ന് സംശയമുണ്ട്. മറിയം റഷീദയോടും ഗോവിന്ദച്ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണന്‍. പത്മഭൂഷണ്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ചു. ഇത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പുരസ്‌കാരത്തിനായി എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയത് എന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. പുരസ്‌കാരം നല്‍കിയവര്‍ മറുപടി പറയണമെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു.

നമ്പി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്പിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ അബദ്ധം പറയുകയാണ് എന്ന് തിരിച്ചടിച്ച് നമ്പി നാരായണനും രംഗത്ത് വന്നിരുന്നു. അയാള്‍ ആരുടെ ഏജന്റാണെന്നറിയില്ല. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീം കോടതി സമിതിയെ വെച്ചതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. താന്‍ ഗോവിന്ദച്ചാമിയാണ്, അമീറുള്‍ ഇസ്ലാമാണെന്ന് സെന്‍കുമാര്‍ പറയുമ്പോള്‍ അദ്ദേഹത്തിന് വലിയ വെപ്രാളമുള്ളത് പോലെ തോന്നി. ആ പരാമര്‍ശത്തിന് അദ്ദേഹം മറുപടി അര്‍ഹിക്കുന്നില്ല. അത് അദ്ദേഹത്തിന്റെ സംസ്്കാരം, ഭാഷയാണ് വ്യക്തമാക്കുന്നത്. താന്‍ എന്തുചെയ്തുവെന്ന് പറയാന്‍ അയാള്‍ക്ക് എന്ത് അവകാശമാണ്. എന്റെ സംഭാവന അറിയണമെങ്കില്‍ അത് അന്വേഷിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com