'എല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫീസില്‍ കയറിയത് ഒട്ടും ശരിയായില്ല'; വിശദീകരണം കേട്ട് ചൈത്രയോട് മുഖ്യമന്ത്രി പറഞ്ഞു

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെയാണ് ചൈത്ര മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് വിശദീകരണം നല്‍കിയത്
'എല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫീസില്‍ കയറിയത് ഒട്ടും ശരിയായില്ല'; വിശദീകരണം കേട്ട് ചൈത്രയോട് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. സംഭവം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് പാര്‍ട്ടി ഓഫീസില്‍ കയറിയത് ഒട്ടും ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഡിസിപി പറഞ്ഞതെല്ലാം കേട്ട ശേഷം 'നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 
 
പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെയാണ് ചൈത്ര മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് വിശദീകരണം നല്‍കിയത്. തലശ്ശേരി എഎസ്പി ആയിരിക്കുമ്പോള്‍ മുതല്‍ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം നിയമസഭയില്‍ റെയ്ഡ് നടത്തിയ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയും ചെയ്തിരുന്നു. 

ചൈത്രയുടെ നടപടിയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ്. ഇവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന നിലപാടില്‍ ഉറട്ടു നില്‍ക്കുകയാണ് പാര്‍ട്ടി. ഇതിനാല്‍ വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. 

എന്നാല്‍ ചൈത്രയെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം സമര്‍പ്പിച്ചിരിക്കുന്നത്. ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ശുപാര്‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. അതിനാല്‍ തീരുമാനം പൂര്‍ണമായും സര്‍ക്കാരിന്റേതായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com