തിരുവനന്തപുരം: 2019-20 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ജനപ്രിയ നിർദേശങ്ങൾ ഉണ്ടാകുമെന്ന് ഡോ ടി എം തോമസ് ഐസക്ക്. കേരള പുനർ നിർമാണത്തിനായി വലിയ പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകും. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റ് അവതരണത്തിനു പുറപ്പെടും മുമ്പ് ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനർ നിർമാണത്തിന് പ്രത്യേകമായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രളയ സെസ് വിലക്കയറ്റത്തിനു ഇടയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ആദ്യ ലക്ഷ്യം. വരുമാനം ഉയർത്താനുള്ള പ്രായോഗിക പരിപാടി ബജറ്റിലുണ്ടാകും.
നികുതി ചോർച്ച തടയാൻ കർശന നടപടിയുണ്ടാകും. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണത്തിനു ബജറ്റ് ഊന്നൽ നൽകും. നവകേരള നിർമിതിക്ക് പുതിയ പദ്ധതികൾ വരും. ഇവ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളായിരിക്കും. സുസ്ഥിര ധനസ്ഥിതിയിലേക്ക് കേരളം നീങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.
ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ