തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ സിപിഎം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നു. ഓഫീസ് റെയ്ഡിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പാർട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ചൈത്രയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന കടുത്ത നിലപാടിലാണ് സിപിഎം ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ.
ഈ സാഹചര്യത്തിൽ വനിതാ സെൽ എസ്പിയായ ചൈത്രയെ തൽസ്ഥാനത്തു നിന്നും നീക്കിയേക്കുമെന്നാണ് റിപ്പോർട്ട്. കുറച്ചുകാലത്തേക്ക് ഇവർക്കു പകരം നിയമനം നൽകാതെ മാറ്റി നിർത്തിയേക്കുമെന്നും സൂചനയുണ്ട്. ചൈത്രയ്ക്ക് ഇനി ക്രമസമാധാന ചുമതല നൽകരുതെന്ന് പാർട്ടി നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈത്രയ്ക്ക് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ കുറയ്ക്കാനും നിർദേശമുണ്ടെന്നാണ് സൂചന.
പോക്സോ കേസിലെ പ്രതിയെ കാണാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷൻ ആക്രമിച്ചവരെ തേടിയാണ് തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡിനെത്തിയത്. കോടതി വാറണ്ട് വാങ്ങിയായിരുന്നു രാത്രി ഡിസിപിയുടെ റെയ്ഡ്. എന്നാൽ റെയ്ഡ് വിവരം അറിഞ്ഞ പ്രതികൾ പാർട്ടി ഓഫീസിൽ നിന്നും രക്ഷപ്പെട്ടതായാണ് സ്പെഷൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
സംഭവത്തിൽ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം റെയ്ഡ് നിയമവിധേയമായിട്ടാണെന്നായിരുന്നു റിപ്പോർട്ട് നൽകിയത്. റെയ്ഡ് നിയമപരമാണ്. എസ്പിക്ക് ജാഗ്രത കുറവ് ഉണ്ടായി എന്നുമാത്രമായിരുന്നു റിപ്പോർട്ടിലെ പരാമർശം. തുടർന്ന് ഡിജിപി നൽകിയ റിപ്പോർട്ടിലും എസ്പി ചൈത്രയെ കുറ്റപ്പെടുത്തുകയോ, നടപടി ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ സിപിഎം കടുപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും അതൃപ്തി പരസ്യമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ