തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പാർട്ണറാക്കാമെന്നും ഇരട്ടി തുക തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ വ്യവസായി പിടിയിൽ. തൃശൂർ സ്വദേശിയായ ഷൗക്കത്തലി (43) ആണ് പൊലീസ് പിടിയിലായത്. പലരിൽ നിന്നായി പണം തട്ടിയെടുത്ത ഷൗക്കത്തലി പ്രവാസി മലയാളിയുടെ ഭൂമിയുടെ ആധാരം തട്ടിയെടുത്ത് വായ്പ തരപ്പെടുത്തി വഞ്ചിച്ചെന്ന കേസിലാണ് ഇപ്പോൾ അറസിറ്റിലായിരിക്കുന്നത്. 2.8 കോടി രൂപയാണ് ഇയാൾ ആധാരം ഉപയോഗിച്ച് കൈക്കലാക്കിയത്.
പഴയന്നൂർ സ്വദേശിയായ വീരാൻകുട്ടിയാണ് പരാതിക്കാരൻ. ഇയാൾക്ക് വ്യാപാര സ്ഥാപനത്തിൽ പങ്കാളിത്തം നൽകാമെന്നു വാഗ്ദാനം നൽകിയാണ് പ്രതി 3.64 ഏക്കർ ഭൂമിയും വീടും തട്ടിയെടുത്തത്. 4.35 കോടി രൂപയ്ക്ക് ഭൂമിയും വീടും വാങ്ങാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാർ. എന്നാൽ ജില്ലാ സഹകരണ ബാങ്കിൽ ആധാരം പണയപ്പെടുത്തി ഷൗക്കത്തലി 2.80 കോടി രൂപ വായ്പയെടുത്തു. വ്യാജ സമ്മതപത്രം തയാറാക്കി സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് വീരാൻകുട്ടിയെ നീക്കുകയും ചെയ്തു. ആധാരം തിരികെ ആവശ്യപ്പെട്ട വീരാൻകുട്ടിക്ക് നേരെ ഷൗക്കത്തലി വധഭീഷണി മുഴക്കുകയും ചെയ്തു എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സമാന രീതിയിൽ ഷൗക്കത്തലി നിരവധിപ്പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഏകദേശം 100 കോടി രൂപയോളം ഇയാൾ പലരിൽ നിന്നായി തട്ടിയെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനായി കുടുംബപ്പേരിൽ നിധി സ്ഥാപനങ്ങളും ഇയാൾ നടത്തിയിരുന്നു. കേരളത്തിന് പുറത്തും ശാഖകൾ തുറന്നായിരുന്നു ഷൗക്കത്തലിയുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ