പ്രതിമാസ വര്‍ധന 18 മുതല്‍ 97 രൂപ വരെ; വൈദ്യുതി നിരക്ക് കൂട്ടിയത് ഇങ്ങനെ 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം വൈദ്യുതി ബില്ലില്‍ 11.4 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
പ്രതിമാസ വര്‍ധന 18 മുതല്‍ 97 രൂപ വരെ; വൈദ്യുതി നിരക്ക് കൂട്ടിയത് ഇങ്ങനെ 

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വര്‍ധന. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം വൈദ്യുതി ബില്ലില്‍ 11.4 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുക്കിയ നിരക്ക്  ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

നിരക്ക് വര്‍ധന അനുസരിച്ച് പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതബില്ലില്‍ 18 രൂപയുടെ വര്‍ധന ഉണ്ടാകും. 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വര്‍ധന 42 രൂപയാണെന്ന്് കണക്കുകള്‍ വ്യക്തമാക്കുന്നു.

125 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രതിമാസം 60 രൂപ അധികം നല്‍കേണ്ടി വരും. 150 യൂണിറ്റ് ആകുമ്പോള്‍ ഇത് വീണ്ടും വര്‍ധിക്കും. 67 രൂപയാണ് ഉപഭോക്താവ് അധികം നല്‍കേണ്ടി വരുക. 175 യൂണിറ്റ് വരെയുളള വൈദ്യുതി ഉപഭോഗത്തിന് 90 രൂപയും 200 യൂണിറ്റ് വരെ 97 രൂപയും ഉപഭോക്താവ് അധികം കണ്ടെത്തേണ്ടി വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിപിഎല്‍ വിഭാഗത്തെയും 40 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവരെയും വൈദ്യുതി വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  
അന്‍പത് യൂണിറ്റ് വരെ രണ്ട് രൂപ 90 പൈസയായിരുന്ന നിരക്ക് മൂന്ന് രൂപ പതിനഞ്ച് പൈസയാക്കിയാണ് ഉയര്‍ത്തിയത്. 25 പൈസയാണ് വര്‍ധന. 51 മുതല്‍ 300  യൂണിറ്റ് വരെ പുതിയ നിരക്ക് പ്രകാരം മുപ്പത് പൈസയുടെ വര്‍ധനവാണ് ഉള്ളത്.  301 മുതല്‍ 350 യൂണിറ്റ് വരെ നാല്‍പ്പത് പൈസയാണ് വര്‍ധന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പരമാവധി വര്‍ധന യൂണിറ്റിന് നാല്‍പ്പത് പൈസയാണെന്ന് റഗുലേറ്ററി അതോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ അറിയിച്ചു.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നിലവിലെ ചാര്‍ജ്ജ് 100 രൂപ എന്നത് 120 രൂപയായി ഉയര്‍ത്തി. 10 കിലോ വാട്ടിന് മുകളിലും 20കിലോവാട്ടിനും താഴെയും ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. 20 കിലോവാട്ടിന് മേലെയുള്ളവര്‍ക്ക് 20 രൂപയാണ് വര്‍ധനവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com