പട്ടിക കൊണ്ടു തലയ്ക്കടിച്ചു;  ഒരാൾ കല്ലുകൊണ്ടും തലയ്ക്കിടിച്ചു ; രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തെന്ന് മൊഴി ; അന്വേഷണം ലഹരി മാഫിയയിലേക്ക്

ഒരാഴ്ച മുൻപ് കാണാതായകുമ്പളം മാന്ദനാട്ട്  അർജുൻ (20) ന്റെ മൃതദേഹമാണ് ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്
പട്ടിക കൊണ്ടു തലയ്ക്കടിച്ചു;  ഒരാൾ കല്ലുകൊണ്ടും തലയ്ക്കിടിച്ചു ; രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തെന്ന് മൊഴി ; അന്വേഷണം ലഹരി മാഫിയയിലേക്ക്

കൊച്ചി : കൊച്ചിയിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയതിന് പിന്നിൽ ലഹരിമാഫിയയെന്ന് സംശയം. പ്രതികളിൽ ഒരാൾക്ക് മരിച്ച അർജുനോടുള്ള പകയും കൊലപാതകത്തിന് കാരണമായെന്ന് സംശയമുണ്ട്. കൊലപാതകത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കിടിച്ചു. ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണ് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. 

ഒരാഴ്ച മുൻപ് കാണാതായകുമ്പളം മാന്ദനാട്ട് വിദ്യന്റെ മകൻ അർജുൻ (20) ന്റെ മൃതദേഹമാണ് ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണു മൃതദേഹം അർജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ജൂലൈ രണ്ടിനാണ് അർജുനെ കാണാതാകുന്നത്. അർജുനെ കൊന്നു ചതുപ്പിൽ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചിൽ നടത്തിയത്.

കസ്റ്റഡിയിലുള്ള നാലു പേരും സമപ്രായക്കാരും അർജുന്റെ കൂട്ടുകാരുമാണ്. കൃത്യം നടത്തിയെന്നു കരുതുന്നവരിൽ ഒരാളുടെ സഹോദരൻ അർജുനുമൊത്തു പോകുമ്പോൾ കളമശേരിയിൽ വച്ച് ഒരു വർഷം മുൻപ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അർജുനെയും ഇതേ രീതിയി‍ൽ വധിക്കുമെന്നും ഇയാൾ പറഞ്ഞതായി  അർജുന്റെ ബന്ധുക്കൾ പറയുന്നു.  അർജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാൾ  2നു രാത്രി  മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അർജുനെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരിൽ എത്തിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്നാണു സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com