'യൂത്ത് ലീഗിന് ഈ കേസില്‍ തോല്‍വിയും ജയവുമില്ല'; ജലീലിനെതിരായ ബന്ധുനിയമന കേസ് പികെ ഫിറോസ് പിന്‍വലിച്ചു

നിയമ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് താത്കാലികമായി പിന്‍വലിച്ചെതെന്ന് പികെ ഫിറോസ് 
'യൂത്ത് ലീഗിന് ഈ കേസില്‍ തോല്‍വിയും ജയവുമില്ല'; ജലീലിനെതിരായ ബന്ധുനിയമന കേസ് പികെ ഫിറോസ് പിന്‍വലിച്ചു


കൊച്ചി: മന്ത്രി കെടി ജലിലീനെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഇപ്പോള്‍ നല്‍കിയ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നത് അനുചിതമാണെന്ന നിയമ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് താത്കാലികമായി പിന്‍വലിച്ചെതെന്നും ഇത് തികച്ചും സാങ്കേതികമായ നടപടി ക്രമമാണെന്നും പികെ ഫിറോസ് പറഞ്ഞു. 

പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്നാണ് പികെ ഫിറോസ് പരാതി ഉയര്‍ത്തിയത്.


പികെ ഫിറോസിന്റെ ഫെയ്‌സ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിനു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലന്‍സ് അന്വേഷണത്തിനായി സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാറിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ല. എന്നാല്‍ കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷന്‍ 17അ പ്രകാരം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇപ്പോള്‍ ഹരജി നല്‍കിയിട്ടുണ്ട്.

ഈ ഹരജിയില്‍ തീരുമാനമാകുന്നത് വരെ കോടതിയില്‍ ഇപ്പോള്‍ നല്‍കിയ ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബഹു. ഹൈക്കോടതിയിലുള്ള കേസ് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണ്.

സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യമാണ്. യൂത്ത് ലീഗിന് ഈ കേസില്‍ തോല്‍വിയും ജയവുമില്ല. പക്ഷേ പഠിച്ചിട്ടും പരീക്ഷ പാസായിട്ടും തൊഴില് കിട്ടാതെ പോകുന്ന ചെറുപ്പക്കാരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിനായി നമ്മളിനിയും മുന്നോട്ടു പോയേ തീരൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com