'വിദ്യാര്‍ത്ഥി ഹീറോ പേന ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു'; ആ പേജ് എസ്എഫ്‌ഐയുടേതല്ല, വിശദീകരണം

വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി എസ്എഫ്‌ഐ
'വിദ്യാര്‍ത്ഥി ഹീറോ പേന ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു'; ആ പേജ് എസ്എഫ്‌ഐയുടേതല്ല, വിശദീകരണം


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി രംഗത്ത്. സംഘടനയെ കരിവാരി തേക്കുവാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നവരുടെ നിയന്ത്രണത്തില്‍ ഉള്ളതാണ് ഈ പേജ് എന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. 

വെളളിയാഴ്ച രാവിലെ നടന്ന സംഘര്‍ഷത്തിലാണ് കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. എസ്എഫ്‌ഐ യൂണിറ്റ് പ്രവര്‍ത്തകരും മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐയാണ് ആക്രമണത്തിന് പിന്നിലെന്ന് കാട്ടി കോളജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ആറ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി സ്വയം ഹീറോ പേന കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എസ്എഫ്‌ഐ തിരുവനന്തപുരം എന്ന പേജ് രംഗത്തെത്തിയത്. 

ഇത് എസ്എഐയുടെ നിയന്ത്രണത്തില്‍ ഉള്ള പേജ് അല്ലെന്നും സംഘടനയെ കരിവാരി തേക്കുവാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും മുതലെടുക്കാനും ശമിക്കുന്നവരുടെ നിയന്ത്രണത്തില്‍ ഉള്ളതാണ് ഈ പേജെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.ഈ പേജിലെ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.എസ്എഫ്‌ഐയുടെത് എന്ന് തോന്നിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ഈ പേജില്‍ നിന്ന് വരുന്നത്. 

പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ: 

സഖാക്കളെ ,യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ ഇന്ന് നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്,ക്ലാസ്സില്‍ സെമിനാര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമാശയ്ക്ക് തുടങ്ങിയ ഒരു തര്‍ക്കം ക്ലാസിന് പുറത്തു എത്തുകയും, ചില വലതുപക്ഷ അനുഭാവമുള്ള വിദ്യാര്‍ത്ഥികള്‍ മുതലെടുക്കുകയും എസ്എഫ്‌ഐയുടെ യൂണിറ്റ് അംഗങ്ങളെ ടാര്‍ജറ്റ് ചെയ്തുകൊണ്ട് അവര്‍ ഈ പ്രശ്‌നം വലുതാക്കുകയും ചെയ്തു.

തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ അതില്‍ ഒരു വിദ്യാര്‍ത്ഥി കൈയില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ചു തന്റെ ശരീരത്തില്‍ സ്വയം മുറിവേല്പിക്കുകയും, തുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ കത്തി കൊണ്ട് കുത്തിയതാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്തു..കാള പെറ്റു എന്ന് കേട്ടപാടെ മാധ്യമങ്ങള്‍ അത് എരിവും പുളിയും ചേര്‍ത്ത് എന്തോ വലിയ സംഭവം നടന്ന മട്ടില്‍ ആക്കി തീര്‍ത്തു.

നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാം യൂണിവേഴ്‌സിറ്റി കോളേജില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും സ്വസ്ഥമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്

സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്ന ഞങ്ങളെ കള്ള കേസ്സ് കൊടുത്ത് ജയിലില്‍ അടയ്ക്കാം എന്ന് വിചാരിച്ചു ആരെങ്കിലും വെള്ളം ചൂടാക്കുന്നു എങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേയ്ക്ക്.

സഖാവ് പിണറായി വിജയന്‍ ഭരിക്കുന്ന കേരളമാണ് ഇത്. ങ്ങള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്തുന്നവര്‍ അത് ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.ലാല്‍ സലാം'-ഇതായിരുന്നു പേജില്‍ വന്ന പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com