തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാതലത്തിൽ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും. പത്തു ദിവസത്തെ അവധിക്ക് ശേഷമാണ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കുന്നത്. പുതിയ പ്രിൻസിപ്പൽ ചുമതലയെടുത്തതിന് ശേഷമുള്ള ആദ്യ പ്രവർത്തിദിവസമായിരിക്കും ഇത്. കനത്ത പൊലീസ് സുരക്ഷയിലായിരിക്കും കോളജ് തുറക്കുക.
മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പ്രതിഷേധം കനത്തതിനെത്തുടർന്ന് കോളജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. കോളജിലെ സംഘര്‍ഷത്തില്‍ ഇടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ വിശ്വംഭരന് പകരം പുതിയ പ്രിന്‍സിപ്പലിനെ കൊളജിൽ നിയമിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല.
എസ്എഫ്‌ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. അതേസമയം ഇന്ന് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്. യൂണിറ്റ് സമ്മേളനത്തിന് ശേഷം വരുംദിവസങ്ങളില്‍ ക്യാമ്പസില്‍ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്എഫ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ