തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജിലെ കത്തിക്കുത്തില്‍ പ്രതികളായ എസ്‍എഫ്‍ഐ പ്രവര്‍ത്തകര്‍ കേരള പബ്ലിക് സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ പിഎസ്‍സി ചെയർമാൻ അഡ്വ. എം കെ സക്കീര്‍ ഇന്ന് ഗവർണറെ കാണും. കേസിലെ പ്രതികൾ ഉൾപ്പെട്ട ആംഡ് പൊലീസ് കോൺസ്റ്റബിൽ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവർണർ നേരത്തെ നിർദേശം നൽകിയിരുന്നു. പിഎസ്‌സി ചെയര്‍മാന്‍ സ്ഥലത്തില്ലാഞ്ഞതിനാൽ മാറ്റിവച്ച കൂടിക്കാഴ്ച ഇന്ന് രാജ്ഭവനിൽ നടക്കും.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ പിഎസ്‌സിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു. അന്വേഷണം നടത്താന്‍ പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സിനെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. സംഘർഷത്തിൽ പ്രതികളായവരും സഹപാഠിയുമുൾപ്പടെ മൂന്ന് ഉദ്യോഗാർഥികൾക്കും പരീക്ഷാകേന്ദ്രം തിരുവനന്തപുരത്ത് അനുവദിച്ചതില്‍ ക്രമക്കേടില്ലെന്നും ജില്ല തെരഞ്ഞെടുക്കാനുള്ള അവസരം ഉള്ളതനുസരിച്ചാണ് ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം തെരഞ്ഞെടുത്തതെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെ കുറ്റാരോപിതര്‍ക്ക് അഡ്വൈസ് മെമോ നല്‍കില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ