മാര്‍ച്ച് നടത്തിയത് കാനത്തിന്റെ അറിവോടെ; ഇപ്പോള്‍ ഇങ്ങനെ പറയാന്‍ കാരണമെന്തെന്ന് അറിയില്ല: പി രാജു

എറണാകുളം ലാത്തിചാര്‍ജ് വിഷയത്തില്‍ പൊലീസ് നടപടിയെ അനുകൂലിച്ച് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടില്‍ പ്രതികരണവുമായി ജില്ലാ സെക്രട്ടറി പി രാജു
മാര്‍ച്ച് നടത്തിയത് കാനത്തിന്റെ അറിവോടെ; ഇപ്പോള്‍ ഇങ്ങനെ പറയാന്‍ കാരണമെന്തെന്ന് അറിയില്ല: പി രാജു

കൊച്ചി: എറണാകുളം ലാത്തിചാര്‍ജ് വിഷയത്തില്‍ പൊലീസ് നടപടിയെ അനുകൂലിച്ച് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടില്‍ പ്രതികരണവുമായി ജില്ലാ സെക്രട്ടറി പി രാജു. ഡിഐജി ഓഫീസ് മാര്‍ച്ച് നടത്തിയത് കാനത്തിന്റെ അറിവോടെയായിരുന്നു എന്നും ഇപ്പോള്‍ ഇങ്ങനെ പറയാനുണ്ടായ സാഹചര്യമെന്താണ് എന്നറിയില്ല എന്നും രാജു വ്യക്തമാക്കി. കാനം രാജേന്ദ്രനുമായി നാളെ നേരിട്ട് വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും രാജു പറഞ്ഞു. നാളെ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ കാനം പങ്കെടുക്കുന്നുണ്ട്. 

എംഎല്‍എയ്ക്കും പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും പൊലീസ് മര്‍ദനമേറ്റത് സമരത്തിന് പോയിട്ടാണെന്നും പൊലീസ് വീട്ടില്‍ കയറി മര്‍ദിച്ചിട്ടില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പൊലീസിനെ അനുകൂലിച്ച് സിപിഐ സംസ്ഥന സെക്രട്ടറി നിലപാട് സ്വീകരിച്ചത്. 

'പ്രാദേശികമായാണ് പ്രതിഷേധങ്ങള്‍ നടത്തിയത്. അതിനുള്ള അവകാശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. രാഷ്ട്രീയ കക്ഷികളുടെ ജോലി എന്നത് അനീതിയെ എതിര്‍ക്കുക എന്നതാണ്. അനീതി എന്നത് ചിലപ്പോള്‍ പൊലീസിന് എതിരാകും അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരാകും. അത് പാടില്ല എന്നൊന്നും ആരും തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പൊലീസില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പൊലീസ് ചെയ്യുന്ന എല്ലാ തെറ്റുകളേയും സര്‍ക്കാര്‍ ന്യായീകരിക്കാറില്ല. അങ്ങനെയാണെങ്കില്‍ പൊലീസിന്റെ ഉരുട്ടിക്കൊലയ്ക്ക് എന്തിനാണ് കേസെടുത്തത്? എന്തിനാണ് അന്വേഷിച്ചത്? ുമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലൊരു ജുഡീഷ്യല്‍ അന്വേഷണത്തിന് എത്ര ലക്ഷം ആളുകള്‍ വഴിയിലിറങ്ങേണ്ടിവന്നു? ഇപ്പോള്‍ അതൊന്നും വേണ്ടിവന്നില്ലല്ലോ? പക്ഷേ നിങ്ങള്‍ അതൊന്നും കാണില്ല, നിങ്ങള്‍ എല്‍ഡിഎഫിന് എതിരായി എന്തെങ്കിലും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്'. കാനം പറഞ്ഞു.

ജില്ലാ സെക്രട്ടറിയെയും എംഎല്‍എയും തിരിച്ചറിഞ്ഞില്ലേയെന്ന് പൊലീസിനോട് പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗത്തില്‍ വിഷയത്തെച്ചൊല്ലി സിപിഎംസിപിഐ മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര് നടന്നുവെന്ന വാര്‍ത്തയും സിപിഐ സംസ്ഥാന സെക്രട്ടറി തള്ളി. 'എല്‍ഡിഎഫ് യോഗത്തിലെ എകെ ബാലന്റെ പരാമര്‍ശം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. വെറുതേ അതിന്‍മേല്‍ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അങ്ങനെ പറഞ്ഞിട്ടില്ല, ആ വാര്‍ത്ത തെറ്റാണെന്ന് എകെ ബാലന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിഷേധിച്ച വാര്‍ത്തയെപ്പറ്റി എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പ്രതികരിക്കുന്നുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'

'ഞങ്ങള്‍ പോയിട്ടല്ലേ അടിവാങ്ങിച്ചത്. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ പോയിട്ടാണ് അടി കിട്ടിയത്. അല്ലാതെ എംഎല്‍എയെയും പാര്‍ട്ടി സെക്രട്ടറിയേയും വീടുകയറി അക്രമിച്ചതല്ലല്ലോ? ഒരു സമരമുഖത്ത് പൊലീസ് അധിക്രമമുണ്ടായിട്ടുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഉചിതമായിട്ടുള്ള നടപടിയുണ്ടായിട്ടുണ്ടാകും. ഞങ്ങളിപ്പോള്‍ ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല'. കാനം പറഞ്ഞു.

എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് സിപിഐക്കാര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാകുമ്പോഴാണ് ജില്ലാ നേതൃത്വത്തെ തള്ളി കാനം രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com