കാലവര്‍ഷം ജൂണ്‍ ആറിന് തന്നെ എത്തും; കേരളത്തില്‍ മികച്ച മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്

കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മുനമ്പില്‍ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്
കാലവര്‍ഷം ജൂണ്‍ ആറിന് തന്നെ എത്തും; കേരളത്തില്‍ മികച്ച മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം; ജൂണ്‍ ആറിന് തന്നെ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മുനമ്പില്‍ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വര്‍ഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

വേനല്‍മഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രവചിച്ചതുപോലെ മികച്ച മഴ ലഭിക്കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസമാകും. രാജ്യമൊട്ടാകെ സാധാരണതോതില്‍ മഴലഭിക്കും. ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്.

പതിവുപോലെ മേയ് 18ന് കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലെദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കന്‍മേഖലകളിലെത്തി. അടുത്ത 72 മണിക്കൂറിനുള്ളില്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്തെത്തും. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ജൂണ്‍ ആറിനുതന്നെ കേരളത്തിലെത്താനാണ് സാധ്യത.

പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ എല്‍നിനോ മണ്‍സൂണ്‍ കാലത്തും ദുര്‍ബലമായി തുടരും. ഇത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ബാധിക്കില്ലെന്ന് മുമ്പ് വിലയിരുത്തിയതില്‍ ഉറച്ചുനില്‍ക്കുകയാണ് കാലാവസ്ഥാ വകുപ്പ്. എല്‍നിനോ പ്രതിഭാസത്തിന്റെ പ്രഭാവം ശമിക്കുമെന്നും ചില ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്. ഇത്തവണ മണ്‍സൂണ്‍ മികച്ചതാവാന്‍ ഇതും കാരണമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com