ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം ; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

കേസില്‍ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കാറപകടത്തില്‍ ദുരൂഹതയുണ്ട്
ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം ; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സാമ്പത്തിക ആരോപണങ്ങള്‍ അടക്കം വിശദമായി അന്വേഷിക്കും. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. 

ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തില്‍, സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിയുടെ പങ്ക്  ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. പ്രകാശന്‍തമ്പിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. 

കേസില്‍ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കാറപകടത്തില്‍ ദുരൂഹതയുണ്ട്. അപകടത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഉണ്ണി ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷിക്കുന്ന ഡിആര്‍ഐയും ബാലഭാസ്‌കറിന്റെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും.

ട്രൂപ്പ് മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയുമാണ് ബാലഭാസ്‌കറിന്റെ പ്രോഗ്രാമും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നതെന്നും ഉണ്ണി വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com