സ്വർണക്കടത്ത് കേസ്; കസ്റ്റംസ് സൂപ്രണ്ടിനെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്ഐആർ
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി സിബിഐയുടെ എഫ്ഐആർ. വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ ഒന്നാം പ്രതിയാക്കിയത്. കേസിൽ ഒൻപത് പേരെയാണ് സിബിഐ പ്രതിയാക്കിയത്.
കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വർണം കടത്താൻ രാധാകൃഷ്ണൻ സഹായിച്ചതായാണ് സിബിഐ പറയുന്നു. ദുബായിൽ നിന്ന് സ്വർണവുമായി പ്രതികള്‍ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്സേ- റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എഫ്ഐആറിൽ സിബിഐ പറയുന്നു.
25 കിലോ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുനിൽ കുമാർ, സെറീന ഷാജി, സ്വർണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹൻ, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വർണം വാങ്ങിയിരുന്ന പിപിഎം ചെയിൻസ് എന്ന ജ്വല്ലറിയുടെ മാനേജർമാരായ പികെ റാഷിദ്, അബ്ദുൽ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. ബിജുമോഹൻ നേരത്തെ കീഴടങ്ങിയിരുന്നു വിഷ്ണു, അബ്ദുൽ ഹക്കീം എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആർഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായിൽ നിന്ന് സ്വർണം നൽകിയിരുന്ന ജിത്തു, സ്വർണം വാങ്ങിയിരുന്ന മുഹമ്മദ് എന്നിവരെ പ്രതി ചേർത്തിട്ടില്ല. സിബിഐ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ