തട്ടമിട്ട് സ്‌കൂളിലെത്തി; തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ പുറത്താക്കി

തട്ടമിട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായി വിദ്യാര്‍ത്ഥിനി 
തട്ടമിട്ട് സ്‌കൂളിലെത്തി; തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ പുറത്താക്കി


തിരുവനന്തപുരം: തട്ടിമിട്ട് സ്‌കൂളില്‍ എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കി പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.ജ്യോതി നിലയം പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷംഹാന ഷാജഹാനെയാണ് പുറത്താക്കിയത്. തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു പുറത്താക്കിയതെന്നു ഷംഹാന പറയുന്നു. 

കവടിയാറിലെ നിര്‍മ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസുവരെ ഷംഹാന പഠിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാല്‍ ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിച്ചത്. 

അഞ്ചാം ക്ലാസ് മുതല്‍ തട്ടമിടാറുണ്ടെന്നും അഡ്മിഷന് പോയ സമയത്തും ഇന്റര്‍വ്യൂവിന് പോയ സമയത്തും തലയില്‍ ഷാള്‍ ധരിച്ചിരുന്നു. അപ്പോഴൊന്നും അവര്‍ ഈ സ്‌കൂളില്‍ തട്ടമിടാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മാതാവ് ഷാമില പറയുന്നു. 

സ്‌കൂള്‍ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോള്‍ ഷംഹാനയോട് തട്ടം മാറ്റാന്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്നതിനാല്‍ കുട്ടിയ്ക്ക് ആദ്യം കാര്യം മനസിലായില്ല. എല്ലാ സ്‌കൂളിലും അവര്‍ തട്ടം അനുവദിക്കുന്നുണ്ട്. വെള്ളിയാഴ്ച വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ തട്ടമിട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. തട്ടപഠനം തുടരാനില്ലെങ്കില്‍ ഫീസ് തിരികെ വാങ്ങി പൊയ്‌ക്കോളാനാണ് അവര്‍ പറഞ്ഞതെന്നും മാതാവ് പറഞ്ഞു

വേറെ സ്‌കൂളിലൊന്നും അഡ്മിഷനായിട്ടില്ല, നാളെ വന്ന് ടി സി വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ടിസി നല്‍കിയാണ് വിട്ടത്. ടിസിയ്ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്. പക്ഷേ ടിസിയില്‍ അവര്‍ 'ബെറ്റര്‍ ഫെസിലിറ്റീസ്' എന്ന് തിരുത്തി. എന്നാല്‍ കുട്ടിയുടെയും രക്ഷിതാക്കളുടെയും താത്പര്യപ്രകാരമാണ് ടിസി വാങ്ങിപ്പോയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com