കൊച്ചി; ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. ബാലഭാസ്കറിന്റേയും കേസുമായി ബന്ധപ്പെട്ടവരുടേയും സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരിക്കും അന്വേഷിക്കുക. ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരങ്ങളാണ് തേടുന്നത്. ഇതിനായി ബാങ്കുകൾക്കും കലക്ടർമാർക്കും ക്രൈംബ്രാഞ്ച് കത്തു നൽകും. റിസർവ് ബാങ്കിന്റെ സഹായവും തേടും.
അതിനിടെ അപകട സമയത്ത് ബാലഭാസ്കറെ തന്നെയാണെന്ന് ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ സി. അജി ക്രൈംബ്രാഞ്ചിനു മൊഴി നൽകി. എന്നാൽ ബാലഭാസ്കറിനെ മുൻപ് അറിയില്ലായിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ പറയുന്നുണ്ട്.
ആറ്റിങ്ങലിൽ വച്ചു ബാലഭാസ്കറിന്റെ കാർ അജിയുടെ ബസിനു മുന്നിൽ കയറി. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റർ മുൻപ് ഒരു കണ്ടെയ്നർ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു. അതിനു ശേഷം വെള്ള കാർ മുന്നോട്ടു പോയെങ്കിലും ബാലഭാസ്കറിന്റെ കാർ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു എന്നാണ് അജി പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മൊഴിയിൽ നിന്ന് അന്വേഷണസംഘം വിലയിരുത്തുന്നത് ആറ്റിങ്ങൽ മുതൽ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ