കൊച്ചി; കേരളത്തിലേയും തമിഴ്നാട്ടിലേയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്. സംഭവത്തിൽ ആറംഗ ഇസ്‌ലാമിക് സ്റ്റേറ്റ് ഘടകത്തിനെതിരെ എൻഐഎ കേസെടുത്തു. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തിന് എതിരേയാണ് കേസ്.
സംഘടനയിലെ പ്രധാനിയും ഐഎസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദ് അസറുദീൻ, സഹ്രാൻ ഹാഷിമിന്റെ ഫെയ്സ്ബുക് സുഹൃത്താണ്. എൻഐഎ കോടതിയിൽ നേരത്തെ ഫയൽ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ ഏഴ് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
കേസിൽ കോയമ്പത്തൂരിൽ നിന്നുള്ള മുഹമ്മദ് അസറുദീൻ, പോതന്നൂർ നഞ്ചുണ്ടാപുരം സ്വദേശി ടി.അസറുദീൻ, സൗത്ത് ഉക്കാടം അൽഅമീൻ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂർ സ്വദേശി എം.അബൂബക്കർ, കരിമ്പുകടൈ ആസാദ്നഗർ സദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ എന്നിവരെയാണ് പ്രതി ചേർത്ത് ചോദ്യം ചെയ്തത്. സംശയമുള്ള ഏതാനും ആളുകളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു.
ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം കിട്ടി. തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും എൻഐഎ അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ