ചങ്ങാനാശ്ശേരി: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള തിരിച്ചടിയാണെന്ന് എൻഎസ്എസ് മുഖപത്രം. വിശ്വാസം സംരക്ഷിക്കുന്നതിൽ ഇടതു സർക്കാർ എടുത്തത് തെറ്റായ നടപടിയാണ്. എന്നാൽ അതു പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരും വീഴ്ച വരുത്തി. ഇതിനോടുള്ള വിശ്വാസികളുടെ പ്രതിഷേധമാണു കേരളത്തിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻഎസ്എസ് മുഖപത്രമായ ‘സർവീസി’ലെ ലേഖനത്തിൽ പറയുന്നു.
എല്ലാവരെയും ഒരുപോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശബരിമല അയ്യപ്പനോട് അനാദരവു കാട്ടിയപ്പോൾ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായുള്ള, വിശ്വാസി സമൂഹത്തിന്റെ പ്രതികരണമാണു കേരളം കണ്ടത്.ഒരു സീറ്റിൽ മാത്രം എൽഡിഎഫ് ജയിച്ചതിനു കാരണം മുന്നണിയിലെ പ്രാദേശികമായുള്ള ഭിന്നതയാണ്.
എൻഡിഎ ആവിഷ്കരിച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങളാണു കേന്ദ്രത്തിലെ വിജയത്തിനു കാരണം. എൻഡിഎയുടെ തന്ത്രങ്ങളെ നേരിടാൻ കോൺഗ്രസിനോ കൂട്ടർക്കോ കഴിഞ്ഞില്ല. ഭരണത്തിന്റെ നന്മ-തിന്മകളോ രാജ്യം അഭിമുഖീകരിക്കുന്നതോ ജനങ്ങൾ നേരിടുന്നതോ ആയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ആയില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ വരുന്ന സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്. ജാതിക്കും മതത്തിനും അതീതമായും ജനഹിതം മനസ്സിലാക്കിയും രാജ്യനന്മയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കുകയും ചെയ്യുന്ന ഉറച്ച ഭരണം കാഴ്ചവയ്ക്കാൻ കേന്ദ്രസർക്കാരിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും എൻഎസ്എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ ലേഖനത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ