സര്‍ക്കാരിന് തിരിച്ചടി ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികളാണ് കോടതി സ്‌റ്റേ ചെയ്തത്
സര്‍ക്കാരിന് തിരിച്ചടി ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി : ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കി വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികളാണ് കോടതി സ്‌റ്റേ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, കേസില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരുടെ സംഘടനയുമാണ് കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളെ ഒരു കുടക്കീഴില്‍ ആക്കിക്കൊണ്ടുള്ള ശുപാര്‍ശയാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ , പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെല്ലാം ഒരു ഡയറക്ടറേറ്റിന് കീഴിലാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ (ഡിജിഇ) എന്ന തസ്തിക സൃഷ്ടിച്ചു. പരീക്ഷകളെല്ലാം ഈ ഡയറക്ടര്‍ക്ക് കീഴിലാക്കി. 

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനെ സ്‌കൂള്‍ മേധാവിയാക്കി നിയമിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ വൈസ് പ്രിന്‍സിപ്പലാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നതെന്നും, എന്നാല്‍ വികേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അധ്യാപകര്‍ ഈ പരിഷ്‌കാരങ്ങളെ എതിര്‍ത്ത് രംഗത്തുവരികയായിരുന്നു. പ്രതിപക്ഷവും ഖാദര്‍ കമ്മിറ്റി ശുപാര്‍ശകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com