ഒരുമിച്ചു നീങ്ങണം, പിളരരുത്; കേരള കോൺ​ഗ്രസിനോട് നിലപാട് കടുപ്പിച്ച് യു‍‍ഡിഎഫ്

പിളർപ്പിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി കേരള കോൺഗ്രസ് (എം) ഒരുമിച്ചു നീങ്ങണമെന്ന നിലപാടുമായി യു‍ഡിഎഫ് നേതൃത്വം
ഒരുമിച്ചു നീങ്ങണം, പിളരരുത്; കേരള കോൺ​ഗ്രസിനോട് നിലപാട് കടുപ്പിച്ച് യു‍‍ഡിഎഫ്

തിരുവനനന്തപുരം: പിളർപ്പിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി കേരള കോൺഗ്രസ് (എം) ഒരുമിച്ചു നീങ്ങണമെന്ന നിലപാടുമായി യു‍ഡിഎഫ് നേതൃത്വം. പിജെ ജോസഫിനെ നേരിൽ കണ്ടാണ് പിളർപ്പ് ഒഴിവാക്കിയേ തീരൂവെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടത്. മറുവിഭാഗത്തെ നയിക്കുന്ന ജോസ് കെ മാണിയോടും മുന്നണി നേതൃത്വം സംസാരിക്കും. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിക്കു ചേരാത്ത സമീപനമാണ് കേരള കോൺഗ്രസിലെ ഇരു വിഭാഗവും സ്വീകരിക്കുന്നതെന്ന വിമർശനത്തിലാണു യുഡിഎഫ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീർ എന്നിവരാണു ജോസഫുമായി സംസാരിച്ചത്.

രണ്ട് പാർട്ടിയായി പിളരാനുളള ഗൗരവതരമായതൊന്നും കേരള കോൺഗ്രസിൽ സംഭവിച്ചിട്ടില്ലെന്ന വികാരമാണ് യു‍ഡിഎഫ് നേതാക്കൾ പങ്കുവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ജനങ്ങൾ നൽകിയ പിന്തുണയെ മാനിക്കേണ്ടതുണ്ട്. കേരള കോൺഗ്രസിന്റ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന സമീപനമാണ് ഇതുവരെ എടുത്തത്. പ്രശ്നം എങ്ങനെ തീർക്കണമെന്നു നിർദേശിക്കുന്നില്ല. എന്നാൽ വിട്ടുവീഴ്ചകളിലൂടെ യോജിച്ചു പോയേ പറ്റൂ. മുതിർന്ന നേതാവെന്ന നിലയിൽ ജോസഫ് അതിനു മുൻകൈയെടുക്കണം. പാലായിലടക്കം ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടി രണ്ടായി പിളരുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നു മൂന്ന് നേതാക്കളും വ്യക്തമാക്കി. 

മറുവിഭാഗത്തെക്കുറിച്ചുള്ള പരാതികളാണു ചർച്ചയിൽ ജോസഫ് പ്രധാനമായും ഉന്നയിച്ചത്. ചെയർമാനായ കെഎം മാണിക്കു തുല്യമായ അധികാരം വർക്കിങ് ചെയർമാനായ തനിക്കുണ്ടെങ്കിലും അതംഗീകരിക്കാൻ മറുവിഭാഗം ഒരിക്കലും തയാറായിട്ടില്ല. ആ വിഭാഗത്തിൽ നിന്നു പലരും തനിക്കൊപ്പം ചേരുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചു പാർട്ടിയെ പിളർത്തിയതു ജോസ് കെ മാണിയാണ്. അദ്ദേഹത്തെ ചെയർമാനാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.

പ്രകോപനങ്ങൾ ഒഴിവാക്കണമെന്ന യുഡിഎഫിന്റെ ആവശ്യം അദ്ദേഹം തള്ളിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സ്പീക്കറുടെയും മുന്നിലേക്കു തർക്കം നീണ്ടാലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതു ഗൗരവത്തിലെടുത്തു. സഭാ നേതൃത്വത്തിലെ ചില ഉന്നതരുമായും യുഡിഎഫ് നേതാക്കൾ സംസാരിച്ചിരുന്നു. പ്രശ്നത്തിൽ തുടർന്നും ഇടപെടാൻ സന്നദ്ധമാണെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. കെഎം മാണി യോജിപ്പിച്ച പാർട്ടിയെ രണ്ടാക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാനാണു യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com