'എന്റെ മക്കള്‍ കല്ലു ചുമന്നതിന്റേയും ഹോട്ടലില്‍ ജോലി ചെയ്തതിന്റേയും ഫോട്ടോ എടുത്ത് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടിലെന്ന് പ്രചരിപ്പിക്കുന്നു'; വിമര്‍ശനവുമായി പി. ജയരാജന്‍

പിജെ എന്ന പേരിലുള്ള ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്ന അനഭിലഷണീയമല്ലാത്ത ചര്‍ച്ചകളേയും അദ്ദേഹം വിമര്‍ശിച്ചു
'എന്റെ മക്കള്‍ കല്ലു ചുമന്നതിന്റേയും ഹോട്ടലില്‍ ജോലി ചെയ്തതിന്റേയും ഫോട്ടോ എടുത്ത് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടിലെന്ന് പ്രചരിപ്പിക്കുന്നു'; വിമര്‍ശനവുമായി പി. ജയരാജന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരേ ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പി. ജയരാജന്റെ മക്കള്‍ കല്ലുചുമക്കുന്നതിന്റേയും ഹോട്ടലില്‍ ജോലി ചെയ്യുന്നതിന്റേയും ഫോട്ടോകള്‍ എടുത്ത് നേതാക്കളുടെ മക്കള്‍ രണ്ട് തട്ടിലാണ് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശക്തമാണ്. ഇപ്പോള്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുതയാണ് പി. ജയരാജന്‍. ഇത് സദുദ്ദേശത്തോടെ അല്ലെന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നത്. 

കൂടാതെ തന്റെ പേരിന്റെ ചുരുക്കപ്പേരായ പിജെ എന്ന പേരിലുള്ള ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്ന അനഭിലഷണീയമല്ലാത്ത ചര്‍ച്ചകളേയും അദ്ദേഹം വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും ഇടപെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മേല്‍പറഞ്ഞ ഗ്രൂപ്പുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ പചരണങ്ങളാണ് നടത്തുന്നതെന്നും ഇത് അശാസ്യമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 'പിജെ' എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പി. ജയരാജന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാല്‍ ഈ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ 'പിജെ' എന്നത് ചേര്‍ത്ത് കാണുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നു. അത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷത്തെ സഹായിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മേല്‍പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഐ(എം) ന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല. അതിനാല്‍ 'പിജെ' എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണം.

സിപിഐ(എം) മെംബര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അനുഭാവികളും എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. സിപിഐ(എം) അനുകൂല പ്രചരണം നടത്തുന്ന ഫെയ്‌സ്ബുക്ക് പേജുകളില്‍ ചിലത് ചില ഘട്ടങ്ങളില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. ഇതും തിരുത്തണം.

ഏത് വിഷയവും പാര്‍ട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികള്‍ പ്രയോജനപ്പെടുത്തുന്നത്. കോണ്‍ഗ്രസ്സിന്റെ സമുന്നതരായ നേതാക്കള്‍ സ്ത്രീപീഡന  അഴിമതി കേസുകളില്‍ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്. ഇത് ബിജെപിക്കും ബാധകമാണ്. അവരുടെ പേരുകള്‍ നാട്ടിലാകെ ജനങ്ങള്‍ക്കറിയാം. ഇത്തരം വിഷയങ്ങളില്‍ സാധാരണ മെമ്പര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം). എന്നാല്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങള്‍ പോലും പാര്‍ട്ടിയുടെ ചുമലില്‍ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്.

മക്കള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണ്. മാത്രമല്ല നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി എന്റെ ഒരു മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

കോണ്‍ഗ്രസ്സ്ബിജെപിമുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഐ(എം).വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയുടെ മുഖമുദ്രയാണ്.അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുന്നത്. ഇങ്ങനെ പാര്‍ട്ടിക്കകത്തുള്ള തെറ്റുതിരുത്തല്‍ നടപടികളിലൂടെ മുന്നോട്ട് പോകുന്ന സിപിഐ(എം) ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ വേറിട്ട അസ്തിത്വം നിലനില്‍ക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്. ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഐ(എം). ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുര്‍ബ്ബലപ്പെടുത്തുന്നതിനും തെറ്റിധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാര്‍ട്ടി മെംബര്‍മാരും പാര്‍ട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com