കൈയും കാലും കെട്ടി പുഴയില്‍ കിടന്നു, ഒപ്പം തട്ടിക്കൊണ്ടുപോയെന്ന് കള്ളക്കഥയും; യുവാവിന്റെ നാടകം പൊളിച്ച് പൊലീസ്

കൈയും കാലും കെട്ടി പുഴയില്‍ കിടന്നു, ഒപ്പം തട്ടിക്കൊണ്ടുപോയെന്ന് കള്ളക്കഥയും; യുവാവിന്റെ നാടകം പൊളിച്ച് പൊലീസ്

വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയ മുള്ളരിങ്ങോട് സ്വദേശിയായ യുവാവിന്റെ പ്രകടനമാണ് നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയത്

മൂവാറ്റുപുഴ; വിദേശത്തുനിന്ന് ജോലി ഉപേക്ഷിച്ച് വന്നതിന്റെ എതിര്‍പ്പ് മറികടക്കാന്‍ യുവാവ് നടത്തിയ നാടകം നാടിനേയും പൊലീസിനേയും മുള്‍മുനയില്‍ നിര്‍ത്തി. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ ആരോപണം തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹതാപം നടത്താന്‍ ഇയാള്‍ നടത്തിയ നാടകമാണെന്ന് തെളിഞ്ഞത്. 

വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയ മുള്ളരിങ്ങോട് സ്വദേശിയായ യുവാവിന്റെ പ്രകടനമാണ് നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയത്. ഇന്നലെ പുലര്‍ച്ചെ ഇയാളെ കൈയും കാലും കെട്ടിയ നിലയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് പൊലീസ് സ്റ്റേഷന് മുന്നിലെ കടവില്‍ നിന്ന് കണ്ടെത്തിയതോടെയാണ് നാടകത്തിന് തിരശീല ഉയര്‍ന്നത്.

പ്രഭാത സവാരിക്കെത്തിയവരാണ് യുവാവിനെ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ച് അവശനാക്കിയെന്നും അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കൊലയാളി സംഘത്തിന് വേണ്ടി പൊലീസ് ഊര്‍ജിത തിരച്ചില്‍ നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടൈ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. 

ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. തുടര്‍ന്നാണ് എല്ലാം കെട്ടുകഥയാണെന്ന് പൊലീസിന് മനസിലായത്. വിദേശത്തേക്ക് പോയ ഇയാള്‍ ജോലി ഉപേക്ഷിച്ച് തിരികെ നാട്ടില്‍ എത്തിയതിലുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും എതിര്‍പ്പ് മറികടക്കാന്‍ വേണ്ടിയാണ് നാടകം നടത്തിയത്. ഇയാള്‍ വായ്പ വാങ്ങിയിരുന്നവര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടുക എന്ന ഉദ്ദേശവും ഇയാള്‍ക്കുണ്ടായിരുന്നു. നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഇയാളെ താക്കീത് ചെയ്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com