കാഞ്ഞിരമറ്റം: മാമ്പുഴയിൽ വീട്ടിനുള്ളിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കുലയറ്റിക്കര മാമ്പുഴയിൽ തെക്കേത്തറയിൽ വീട്ടിൽ ജിതിൻ രാജിന്റേയും റെബീനയുടേയും മകൻ റിഗ്വിത്താണ് മരിച്ചത്.
ശനിയാഴ്ച രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന റിഗ്വിത്ത് വെളുപ്പിന് ഒന്നരയോടെ കരയാൻ തുടങ്ങി. കാരണമെന്താണെന്ന് മനസിലാകാതിരുന്ന മാതാപിതാക്കൾ നാലരയോടെ കുട്ടിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പുതുതായി പണിത വീട്ടിൽ ഏതാനും മാസം മുൻപാണ് ഇവർ താമസം തുടങ്ങിയത്.
മൂന്ന് ദിവസം മുൻപ് ബന്ധുക്കളുടെ വീട്ടിൽ പോയിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വീട്ടിൽ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. നാട്ടുകാർ വീട്ടിൽ പരിശോധന നടത്തിയപ്പോൾ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. അധുനിക സൗകര്യങ്ങളോടെ നിർമിച്ച അടച്ചുറപ്പുള്ള വീടിനുള്ളിലാണ് പാമ്പ് കയറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ