പാലാ: പൊലീസ് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. പാലാ കടനാട് സ്വദേശി രാജേഷാണ് മരിച്ചത്. മേലുകാവ് പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
മാല മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്. കൂടുതൽ കള്ളക്കേസിൽ പൊലീസ് കുടുക്കുമെന്ന് ആരോപിച്ച് സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. പൊലീസ് പീഡനത്തെ തുടർന്നാണ് രാജേഷിന്റെ ആത്മഹത്യ എന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മാല മോഷണം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു.
അതേസമയം മോഷണ സംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. മോഷണ മുതൽ പണയം വെച്ചതും മോഷ്ടാക്കൾക്ക് വാഹനം വാടകയ്ക്കെടുത്ത് നൽകിയതും രാജേഷ് ആണ്. പൊലീസ് മർദിച്ചുവെന്ന രാജേഷിന്റെ പരാതിയിൽ മജിസ്ട്രേറ്റിന് നിർദ്ദേശത്തെ തുടർന്ന് രണ്ടാം ഘട്ടം മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മർദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോർട്ടും പൊലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ