പിഎ പണം വാങ്ങിയ കേസ്; ശശി തരൂരിനെ കക്ഷിയാക്കിയതിനെതിരെ ഹൈക്കോടതി, കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന് വിമര്‍ശനം

ഹര്‍ജിക്കാരിയുടെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും, ഇതിനായി കോടതിയെ കൂട്ടുപിടിക്കേണ്ടെന്നും ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി
പിഎ പണം വാങ്ങിയ കേസ്; ശശി തരൂരിനെ കക്ഷിയാക്കിയതിനെതിരെ ഹൈക്കോടതി, കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന് വിമര്‍ശനം

കൊച്ചി: പണം തട്ടിയത് പേഴ്‌സണല്‍ സ്റ്റാഫ് ആണെന്നിരിക്കെ കേസില്‍ ശശി തരൂര്‍ എംപിയെ കക്ഷി ചേര്‍ത്തത് എന്തിനെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരുടെ ലക്ഷ്യം എന്താണെന്ന് അറിയാമെന്ന് പറഞ്ഞ കോടതി, തരൂരിനെ കക്ഷിയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു. 

ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് പ്രവീണ്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ബാലരാമപുരം സ്വദേശിനിയായ ആര്‍.രജിതയാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 10.74 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 

ഹര്‍ജിക്കാരിയുടെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും, ഇതിനായി കോടതിയെ കൂട്ടുപിടിക്കേണ്ടെന്നും ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, പരാതി നല്‍കിയിട്ടും അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും, ഇത് സംബന്ധിച്ച് ശശി തരൂര്‍ എംപിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. 

ശശി തരൂരിന്റെ പേര് നീക്കാതെ ഹര്‍ജി പരിഗണിക്കുവാനാവില്ലെന്നും, പേര് നീക്കിയില്ലെങ്കില്‍ ഹര്‍ജി തള്ളേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഇതോടെ എതിര്‍ കക്ഷികളുടെ പട്ടികയില്‍ നിന്നും ശശി തരൂരിന്റെ പേര് നീക്കാമെന്ന് ഹര്‍ജിക്കാരി അറിയിച്ചു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബാലരാമപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ഹര്‍ജി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com