തൃശൂര്‍:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സറിഞ്ഞ ശേഷമെന്നുറപ്പിച്ച് കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി.നാളെയും മറ്റെന്നാളും കേരളത്തിലുളള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയശേഷം 15ന് ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടര്‍ന്ന് അന്തിമ രൂപം നല്കി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്ക് പട്ടിക കൈമാറും. തെരഞ്ഞെടുപ്പ് സമിതി 16ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
സിറ്റിങ് സീറ്റുകളായ എറണാകുളവും പത്തനംതിട്ടയും ഉള്‍പ്പെടെ 11 സീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും മല്‍സരത്തിനില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും ഇരുവരും വേണമെന്ന കാര്യത്തില്‍ മറ്റു നേതാക്കള്‍ക്ക് ഏക സ്വരം. അന്തിമ തീരുമാനം രാഹുലിനു വിട്ടു. പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളുടെ കാര്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകം. വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതയും സജീവമാണ്.
വ്യാഴാഴ്ച തൃശൂരിലെ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ മത്സ്യത്തൊഴിലാളി സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. രാവിലെ ഒമ്പതിനാണ് ഫിഷർമെൻ പാർലമെന്റ് എന്ന പേരിലുള്ള സമ്മേളനം.
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോക്സഭയുടെ അംഗസംഖ്യയായ 543 പ്രതിനിധികൾ പങ്കെടുക്കും. 29 സംസ്ഥാനങ്ങളിൽനിന്നും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ സന്നിഹിതരായിരിക്കും. നൂറു സൗഹൃദ പ്രതിനിധികളും പങ്കെടുക്കും. കൂടാതെ 2,500 പേർ സന്ദർശകരായി സ്റ്റേഡിയത്തിൽ രാവിലെ എട്ടുമണിയോടെ എത്തും.
കേരളം, തമിഴ്നാട്, കർണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പ്രതിനിധികൾ പങ്കെടുക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവലാതികളും ചർച്ചചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തരമൊരു പാർലമെന്റ് സംഘടിപ്പിക്കുന്നത് ആദ്യമായാണെന്നു തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ പ്രതാപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ